Slokavenu

Tuesday, July 12, 2011

ശ്ലോകമാധുരി.27.

ശ്ലോകമാധുരി.27
താരാഗണത്തില്‍ നടുവില്‍ ചിരി തൂകി നിന്നു
വാരാര്‍ന്ന തൂവമൃതു പാരിലുതിര്‍ത്തു തിങ്കള്‍
ആരമ്യശോഭയിരു കണ്ണുകളില്‍ പടര്‍ന്നാല്‍
ആരാകിലും ഹൃദയഭാരമൊഴിഞ്ഞുപോവും
വസന്തതിലകം.

ലോകം ചിലര്‍ക്കു സുഖമായിവരുന്നു നിത്യം
ലോകം ചിലര്‍ക്കസുഖമേകുവതും വിചിത്രം
ശോകം വെടിഞ്ഞുകഴിയാനൊരുവന്‍ സമൂലം
ലോഭം ത്യജിച്ചിടുക,യാത്മനി ചിന്തനീയം.
വസന്തതിലകം.

ശോണാധരത്തിലുണരുന്നൊരു മന്ദഹാസം
കാണുന്ന നേരമുളവായിടുമാത്മഹര്‍ഷം
വേണുന്നപോലെ തവലീലകളൊന്നുകാണാന്‍
വേണം വരങ്ങള്‍,ഹരി,ഞാനിത കൈതൊഴുന്നേന്‍.
വസന്തതിലകം.

ഒരുപൊഴുതിനിയെങ്ങാന്‍ കാര്യവിഘ്നം വരുമ്പോള്‍
കരുതുകയൊരു ദൈവം മാത്രമാണാശ്രയിപ്പാന്‍
കരുണയൊടുടനാര്‍ക്കും വിഘ്നനാശം വരുത്തും
ദ്വിരദവദനപാദം സാദരം കുമ്പിടുന്നേന്‍.
മാലിനി.
(ദ്വിരദവദനന്‍ = ഗണപതി)

ഓലപ്പീപ്പിവിളിച്ചു ഞാന്‍ തൊടികളില്‍ ചാടിക്കളിച്ചൊട്ടുനാള്‍
ഓലക്കെട്ടിടമായൊരക്കളരിയില്‍ വിദ്യാര്‍ത്ഥിയായാദ്യമായ്
ഓലക്കത്തൊടു ജീവിതം മഹിതമായ് തീര്‍ത്തിന്നിതേ നാള്‍വരേ
ഓലംചൊല്ലിയലഞ്ഞിടാനിടവരാന്‍ വിട്ടില്ല സര്‍വ്വേശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

കാണിക്കും ഹൃദി വേണ്ട ശങ്കയിനിമേല്‍ കാവ്യത്തിലീമട്ടിലായ്
കാണിക്കും കവിമന്നവര്‍ രസകരം ജാലങ്ങളിന്നീവിധം
കാണിപ്പൊന്നുകണക്കവര്‍ നടയിതില്‍ വെയ്ക്കുന്ന കാവ്യങ്ങളില്‍
കാണിയ്ക്കുന്നു വിദഗ്ദ്ധമാം രചനതന്‍ വാണീവരം നിസ്തുലം!
ശാര്‍ദ്ദൂലവിക്രീഡിതം.

പയ്യെപ്പയ്യെയെനിക്കു തോന്നി ഭുവനം സ്വര്‍ലോകമെന്നും സ്വയം
പയ്യെപ്പയ്യെ സുഖത്തിനുള്ള വകകള്‍ കണ്ടെത്തിയാറാടണം
പയ്യെപ്പയ്യെയടുത്തു കണ്ട വിനകള്‍ ചൊല്ലിത്തരുന്നാ ശ്രമേ
പയ്യെപ്പയ്യെലഭിക്കുമാത്മസുഖമേ സ്വര്‍ഗ്ഗം വരം മന്നിതില്‍
ശാര്‍ദ്ദൂലവിക്രീഡിതം.

മട്ടോലുംമൊഴിതന്റെ വാക്കിലിളകീ, ഭീമന്‍ പുറപ്പെട്ടു ചെ-
ന്നുത്സാഹത്തൊടു മേടുകാട്ടി വിപിനേയാര്‍ക്കുന്ന നേരത്തുടന്‍
വൃദ്ധന്‍ വാനരനൊന്നു ചൊല്ലി,”യിനിയെന്‍ വാലൊന്നൊമാറ്റീട്ടു നീ
പൊയ്ക്കോ”,പിന്നെ നടന്നതാലെ വിനയം കൈവന്നു കൌന്തേയനും.
ശാര്‍ദ്ദൂലവിക്രീഡിതം.

മിണ്ടാനുണ്ടിവനിണ്ടലൊന്നു സുമുഖീ, കാണാതെ നീയെങ്ങുപോയ്
ഉണ്ടാവേണമടുത്തുതന്നെയിനിമേല്‍ ഞാനെന്നുമാശിച്ചുപോയ്
വണ്ടാര്‍കൂന്തലിലൊന്നു തൊട്ടുതഴുകിച്ചേര്‍ത്തുല്ലസിച്ചാ മണി-
ച്ചുണ്ടില്‍ നല്ലൊരുമുത്തമേകുവതിനായ് ചിത്തം തുടിപ്പൂ ,പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.

വന്നാട്ടേ വിജയാ,നിനക്കു വിജയം നേരുന്നു,നീയോര്‍ത്തിടൂ
നിന്‍‌ജ്യേഷ്ഠന്‍ വിജിഗീഷു കര്‍ണ്ണനുസമം വേറില്ലൊരാള്‍ നിശ്ചയം
നിന്‍‌താതന്‍ കപടംകളിച്ചു കവചം ധര്‍മ്മാര്‍ത്ഥിയായ് നേടി നിന്‍-
വന്‍‌നേട്ടത്തിനു മൂലമായതു മറന്നീടൊല്ല നിര്‍ല്ലജ്ജമായ്.
ശാര്‍ദ്ദൂലവ്വിക്രീഡിതം.

വാണീദേവിയുണര്‍ന്നിടേണമിനിയെന്‍ നാവില്‍ സദാ വര്‍ണ്ണമായ്
വാണീടേണമതിന്നു നിന്‍ പദമലര്‍ തേടുന്നിവന്‍ പൂര്‍ണ്ണമായ്
ചേണാര്‍ന്നുള്ള ഭവത്പദങ്ങളണിയും സ്വര്‍നൂപുരക്വാണമായ്
ഈണംചേര്‍ന്നുണരേണവേണമിനിയും കാവ്യം സുവര്‍ണ്ണാഭമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

എത്തിടുന്ന ജനചിത്തമാകെ നിറയുന്ന ഗോപശിശുവാണു,വ-
ന്നത്തലാകെയൊഴിവാക്കിടും മനസിയാത്തമോദവുമുയര്‍ത്തിടും
ഹൃത്തടത്തിലവനെത്തിടും നിമിഷമാത്മനിര്‍വൃതിയുണര്‍ന്നിടു-
ന്നിത്തരത്തിലവനൊത്തവണ്ണമുടനേകിടാം കുസുമമഞ്ജരീ.
.കുസുമമഞ്ജരി.

കട്ട വെണ്ണയൊരുമട്ടു തിന്നു കളിയാടിയോടി വരുമിന്നവന്‍
കഷ്ടതയ്ക്കു പരിഹാരമേകി സകലര്‍ക്കു തോഷവുമുതിര്‍ത്തവന്‍
തുഷ്ടിയോടെയിവനിഷ്ടമായ വരമൊക്കെയെന്നുമരുളുന്നവന്‍
സ്പഷ്ടമായിവരുമെന്റെ ഹൃത്തിലവനെപ്പൊഴും, കരുണയുള്ളവന്‍
കുസുമമഞ്ജരി.

മുട്ടുകുത്തി മൃദുഹാസമോടെയരികത്തുവന്നപടി,യൊച്ചവെ-
ച്ചിഷ്ടമായി മടിയില്‍ക്കരേറി നറുമുത്തമൊന്നു കവിളില്‍ തരും
കൊച്ചുപൈതലിവനേകിടുന്ന സുഖനിര്‍വൃതിക്കുപകരം വരാന്‍
മെച്ചമായവകയുച്ചരിപ്പതിനുമില്ല,തെല്ലുമിതില്‍ സംശയം.
കുസുമമഞ്ജരി.

ആളിക്കും തോന്നി ദുഃഖം, കളമൊഴിയിതുപോല്‍ നാഥനേയോര്‍ത്തുനിന്നാല്‍
ആളിക്കും ദുഃഖഭാരം വിധി,യിതു കഠിനം തന്നെയെന്നോര്‍ത്തു പോവും
ആളുന്നാ ഹൃത്തടത്തില്‍ കുളിരതുപകരാനെത്തിടേണ്ടോന്‍ മറന്ന-
ങ്ങാളുന്നൂ രാജ്യഭാരം ,മറവിയതൊഴിയും മോതിരം പോയി, കഷ്ടം!
സ്രഗ്ദ്ധര.

നേരോതാം,ശ്ലോകമോരോതരമിവിടെഴുതാനാഗ്രഹിക്കുന്നുവെന്നാല്‍
നേരേപോയക്കവീന്ദ്രര്‍ പലരുടെ രചനാവൈഭവം നീ ഗ്രഹിക്കൂ
പാരാതേ ചേര്‍ക്ക നന്നാം പലവിധപദമൊത്തര്‍ത്ഥവും വൃത്തഭംഗ്യാ
പാദങ്ങള്‍ വെച്ചുനോക്കൂ, സുഖകരമിതുപോല്‍ ശ്ലോകമാര്‍ക്കും രചിക്കാം.
സ്രഗ്ദ്ധര.

പാരം ക്ഷീണിച്ചു ഞാനീ പടികളൊരുവിധം കേറി നിന്‍ മുന്നിലെത്തും
നേരം നേരിട്ട ദുഃഖം സകലതുമുടനേ തീര്‍ന്നുപോയെന്നു കാണ്മൂ
തീരം കാണാതെ കാറ്റിന്‍ കലിയിലിളകിടും തോണിയാമെന്റെ ജീവ-
സ്സാരം നിന്മുന്നിലര്‍പ്പിച്ചതിനൊരു നിവരംകൂടി ഞാന്‍ നേടി ഭക്ത്യാ.
സ്രഗ്ദ്ധര.

തുഷാരഗിരിതന്നില്‍ നടമാടുമൊരു ഭാവമൊടു വാണിടണമെന്റെ ഹൃദയേ
വൃഷധ്വജനൊടെന്റെയൊരുചത്ഥമിതുതന്നെയതിലില്ലയിനി ശങ്കയെതുമേ
പരാപരനതിന്നു വഴിനല്‍കിടുമെനിക്കതുല മോദവുമുണര്‍ന്നുയരുമേ
വരുന്നഴലുമാറ്റിടുവതിന്നു വരമേകിടുമിവന്നതിനു ശംഭു ശരണം.
ശംഭുനടനം.

ശൈലശിഖരത്തിലൊരു പാദമെഴുതാനിവനു നൈപുണിതരൂ ഭഗവതീ
ശങ്കരി ശിവങ്കരിയതിന്നിവനു ശക്തിതരു നിങ്കലിവനെന്നുമഭയം
എന്‍‌കരമതിന്നു തവപാദയുഗളം പണിയുമില്ലതിനു തെല്ലു മടിയും
ശങ്കയിവനില്ലയിനിയെന്നുമിവനാ നടയിലെത്തിടുമതേറെ സുകൃതം.
ശൈലശിഖരം.(നവീനവൃത്തം)

ഭംജസന ഭംജസന ഗായൊടുവില്‍ വന്നിടുകില്‍ ശൈലശിഖരം നിരനിരേ.
അല്ലെങ്കില്‍
ശംഭുനടനത്തിനുടെയാദ്യലഘുനീക്കിടുകില്‍ ശൈലശിഖരം നിരനിരേ.
*********************************************************************************

Tuesday, July 5, 2011

ശ്ലോകമാധുരി.26.

വിനായകാ,നായകനായിവന്നീ-
വിനയ്ക്കു തീര്‍ത്തും പരിഹാരമേകൂ
വിനാ വിളംബം വരുകില്ലയെങ്കില്‍
വിനാശമുണ്ടാ,മതുമെത്ര മോശം.
ഉപേന്ദ്രവജ്ര.


അമ്പാടിതന്നിലൊരു ബാലകനുണ്ടു കേള്‍പ്പൂ
അന്‍‌പേറുമാശിശുവിനെന്നൊരുവന്‍ കഥിപ്പൂ
തുമ്പങ്ങളേറിയിവനാകെയുലഞ്ഞിരിപ്പൂ
ഇമ്പംതരുന്ന യദുബാലനെ ഞാന്‍ നമിപ്പൂ.
വസന്തതിലകം.
എന്തേ മനുഷ്യര്‍ ചിലരാസുരചിന്തയോടേ
ബന്ധുക്കളോടുമടരാടി നടന്നിടുന്നൂ
ചന്തംതികഞ്ഞ നരജന്മമിതേവിധത്തില്‍
കുന്തപ്പെടുത്തിവലയുന്നു സുബോധമെന്യേ.
വസന്തതിലകം.


നാണംകെടുംകുടിയൊടാടിയുലഞ്ഞു വന്നു
വേണോ ചിലര്‍ക്കു വിജയം ബഹുഘോഷമാക്കാന്‍
ആണുങ്ങളല്ലിവരമൂല്യമനുഷ്യജന്മം
ക്ഷീണംവരുത്തുമസുരര്‍ക്കുസമം ജഗത്തില്‍.
വസന്തതിലകം.

മാനത്തുനിന്നുമൊരു താരക മണ്ണില്‍ വീണൂ
മാനത്തൊടേയതിനെ ഞാനുടനേയെടുത്തൂ
മാനിച്ചു നല്ലഗതി നല്‍കി,യതിന്നെയെന്നേ
മാനിച്ചിടുന്ന വരഭാമിനിയാക്കി മാറ്റി.
വസന്തതിലകം.
‘ഒലക്കേടെ മൂടെ‘ന്നുചൊല്ലീട്ടിതെന്തേ
മലക്കം മറിഞ്ഞങ്ങു നില്‍ക്കുന്നു പെണ്ണേ
കുറേക്കാലമായീവിധത്തില്‍ നിനക്കീ
വഴക്കം വഴുക്കും വഴക്കെന്റെ നേര്‍ക്കും.
ഭുജംഗപ്രയാതം.
എടുപിടിയൊരുകാര്യം ചെയ്യുകില്‍ തെറ്റുപറ്റാം
നടപടിയതില്‍ മേലേ വന്നിടാം,ശ്രദ്ധ വേണം
കടുകിടെയിതില്‍ മാറ്റം വന്നിടാതൊന്നു നോക്കാ-
മുടനടി ഫലമുണ്ടാമെങ്കിലീ വാക്കു കേള്‍ക്കാം.
മാലിനി.


ഒരുപിടിയവില്‍മാത്രം നിന്നെ സം‌പ്രീതനാക്കാന്‍
മതി,യതു തെളിയിച്ചൂ നീ കുചേലന്റെ തോഴന്‍
അതിനൊരു ഗതിയില്ലാത്തോനിവന്‍ നിന്റെ മുന്നില്‍
വരുവതിനൊരു സൂത്രം ചൊല്ലുമോ സൂത്രശാലീ ?
മാലിനി.
ആടിക്കാറണിമുത്തുവാരി വിതറിപ്പോകുന്ന നേരം കളി-
ച്ചോടിച്ചാടിയതില്‍ക്കുളിച്ചു തനയന്‍ മെല്ലേ ഗൃഹം പൂകവേ
മാടിക്കോതി മുടിക്കുമുത്തമിടുവാന്‍ പോറ്റമ്മ ചെല്ലും വിധൌ
ഓടിച്ചാടിയൊളിച്ച ഗോകുലമണിക്കുഞ്ഞിന്നു ഞാന്‍ കൈതൊഴാം
ശാര്‍ദ്ദൂലവിക്രീഡിതം.
കല്യാണത്തിനു കാലമായി,തരുണിക്കെന്നും ഗുണം വന്നിടാന്‍
തുല്യംവന്നിടുമാളൊരാള്‍ക്കവളെയങ്ങേകാന്‍ ശ്രമിച്ചച്ഛനും
മൂല്യം നോക്കിവരുന്നൊരാളിലവളേ ചേര്‍ക്കേണമെന്നോര്‍ക്കിലും
മൂല്യം സ്വര്‍ണ്ണമണിക്കുനല്‍കുമൊരുവന്നേകൊല്ല, ദൌര്‍ഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.


കൈശ്യം ശോഭിതമാക്കിടും മലരുകള്‍ക്കുള്ളോരു ചന്തത്തിലും
വശ്യം നിന്‍ വദനാംബുജം,പറയുവാന്‍ കില്ലില്ല തെല്ലും പ്രിയേ
കാര്‍ശ്യം വന്നൊരു വള്ളിപോലെയിളകും നിന്മേനിയില്‍ പൂവുപോല്‍
ദൃശ്യം വന്നിടുമാ മലര്‍ മുകരുവാന്‍ മോഹിപ്പിതെന്‍ മാനസം.
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്ലോകമാധുരി.25.

ശ്ലോകമാധുരി-25
ക്ഷപാജലം മുത്തുമണിക്കു തുല്യം
ക്ഷപാത്യയേ നീളെ വിളങ്ങിടുമ്പോള്‍
ക്ഷപാപഹാ,നിന്നുടെ വൈഭവത്താല്‍
ക്ഷമയ്ക്കു നീ ചാര്‍ത്തിയ ഹാരമായീ.
ഉപേന്ദ്രവജ്ര.


ദാരിദ്ര്യദുഃഖശമനം വരുവാനിതാ ഞാന്‍
നേരിട്ടു നിന്റെ സവിധത്തില്‍ വരുന്നു നിത്യം
കാര്യത്തിനിറ്റു പരിഹാരവുമില്ല,ദുഃഖം
ഭാരിച്ചിടുന്നു,ദുരിതാപഹ, പാഹി പാഹി.
വസന്തതിലകം.
 
ചിത്തത്തിലൊത്തപടി വാക്കുകള്‍ വന്നിടുമ്പോള്‍
മെത്തുന്ന മോദമൊടു ചേര്‍ത്തവ വെച്ചു നന്നായ്
മൊത്തം മികച്ചവിധമുത്തമകാവ്യമാക്കാ-
നൊത്തീടണേ,യടിയനാവരമേകു,വാണീ.
വസന്തതിലകം.


ബോദ്ധ്യംവരുന്നപടി കാര്യമുരച്ചുവെന്നാല്‍
സാദ്ധ്യംവരും,കദനമൊക്കെയൊഴിഞ്ഞുപോവും
ബോധിച്ചിടേണമതുമാത്രമതാണു മാര്‍ഗ്ഗം
ബാധിച്ചബാധയൊഴിവാന്‍ ബുധരോര്‍ക്കില്‍ നന്നാം.
വസന്തതിലകം.
 

വാലിട്ടു കണ്ണെഴുതി നീയരികേവരുമ്പോള്‍
ഓലക്കമായി നടമാടിടുമെന്റെ ചിത്തം
നീലാഞ്ജനാഭകലരും മിഴിതന്നില്‍ നാണ-
മാലോലമായിയലതല്ലുവതെത്ര ഹൃദ്യം!
വസന്തതിലകം.


 ഇരുമുടിസഹിതം നിന്‍മുന്നിലെത്തീട്ടു നിന്നോ-
ടൊരുപിടി ദുരിതങ്ങള്‍ ചൊല്ലുവാനായി വന്നേന്‍
ഹരിഹരസുത,നീയെന്‍ മാലതെല്ലാമകറ്റും
വരഗതി തരവേണം,വേറെയില്ലാശ്രയം മേ.
വസന്തതിലകം.
 

തുള്ളിക്കളിച്ചു ഹരിണങ്ങളിടയ്ക്കിടയ്ക്കു
വെള്ളം കുടിക്കുവതിനെത്തുമതൊന്നു കാണാം
കള്ളത്തരത്തിലവയേ പിടികൂടുവാനായ്
പുള്ളിപ്പുലിയ്ക്കു മടിയില്ലതിലാണു കഷ്ടം.
വസന്തതിലകം.
 

നന്നായിവന്നിടണമെന്നു നിനച്ചു നമ്മള്‍
നന്നായ നല്ലവഴി ചൊല്ലിവളര്‍ത്തി,പക്ഷേ
നന്നായതില്ല തനയന്‍,വഴിതെറ്റിവന്നു
നന്നായതൊക്കെ മടിയെന്യെ മുടിച്ചു,കഷ്ടം.
വസന്തതിലകം.


സമ്മോഹനാസ്ത്രമിരുകണ്ണുകളാല്‍തൊടുത്തി-
ട്ടെന്മാനസത്തില്‍ വിരുതോടെയയച്ചിടുമ്പോള്‍
ഉന്മാദമായപടിയാടിടുമെന്റെ ചിത്തം
നിന്മേനിയൊന്നു പുണരാന്‍ കൊതി പൂണ്ടിടുന്നൂ.
വസന്തതിലകം.
 

ശോഭായമാന ദിനമൊന്നു കൊതിച്ചു സത്യം
സൌഭാഗ്യദായിനി നിനക്കിവയേകി,നിത്യം
ഈ ഭാഗ്യഹീനനതിനൊത്ത വരം ലഭിക്കും
വൈഭോഗമൊന്നു തരുമോ,ഹിതകാരിണീ നീ?
വസന്തതിലകം.
 

ആടിത്തിമിര്‍ത്തു മഴയെത്തി,യിതിത്രകാലം
വാടിത്തളര്‍ന്ന മനമാകെയുണര്‍ന്നുവന്നൂ
കൂടെത്തുടിച്ചു നിനവില്‍ മിഴിവാര്‍ന്ന ബാല്യം
ചാടിത്തകര്‍ത്തു നനയാന്‍ കൊതി പൂണ്ടിടുന്നൂ‍.
വസന്തതിലകം.
 

കാമാരി തന്‍ ഹൃദയഹാരിണിയായ ദേവീ
ഈ മായതന്‍ കളികളൊന്നു കഥിച്ചിടാമോ
ആ മന്മഥന്റെ കഥതീര്‍ത്തവനെങ്കിലും നിന്‍
പൂമേനിയൊന്നു തഴുകാനവനെത്തിയില്ലേ !
വസന്തതിലകം.
 

“ഇന്നാള്‍വരേക്കുമിവനോടെതിരിട്ടൊരാളും
നിന്നിട്ടുമില്ല,യിനിനില്‍ക്കയുമില്ല മുന്നില്‍“
അന്നാവിധത്തിലലറിക്കലിയോടെ വന്നോ-
രിന്ദ്രാത്മജന്റെ ഗതി സദ്ഗതിയാക്കി രാമന്‍.
വസന്തതിലകം.


നനയുക സഖി നീയെന്‍ ഹര്‍ഷവര്‍ഷത്തില്‍ നന്നായ്
ഇനിയൊരു സുഖകാലം വന്നിടും മെല്ലെമെല്ലേ
ശനിയിതവിടചൊല്ലീ, പീഡനം തീര്‍ന്നു,സൌമ്യന്‍
കനിവൊടെയുടനേകും ഭാഗ്യയോഗം നമുക്കും.
(സൌമ്യന്‍ = ബുധന്‍).
മാലിനി.
 

വനികയിലൊരുമുല്ലപ്പൂവുപോല്‍ നീയൊരിക്കല്‍
ചെറിയൊരു ചിരി തൂകിക്കൊണ്ടടുത്തെത്തിയില്ലേ
പറയുക കളിയല്ലാ,നിന്റെയാ മന്ദഹാസം
മദഭരമൊരു മോഹം ചേര്‍ത്തിതെന്‍ ഹൃത്തടത്തില്‍.
മാലിനി.
 

അടിയനിവിടെവന്നിട്ടീവിധം ശോകമെല്ലാം
ഉടനെയടിപുഴക്കാന്‍ നിന്‍പദം കൂപ്പിനില്പൂ
മടിയൊടെ മരുവൊല്ലേ, നീ ദയാസിന്ധുവല്ലേ
അടിമുടിയഭിഷേകം ചെയ്‌വതെന്‍ സ്നേഹമല്ലേ.
മാലിനി.
 

ഒരുപിടിയവില്‍മാത്രം നിന്നെ സം‌പ്രീതനാക്കാന്‍
മതി,യതു തെളിയിച്ചൂ നീ കുചേലന്റെ തോഴന്‍
അതിനൊരു ഗതിയില്ലാത്തോനിവന്‍ നിന്റെ മുന്നില്‍
വരുവതിനൊരു സൂത്രം ചൊല്ലുമോ സൂത്രശാലീ ?
മാലിനി.


ശല്യം വന്നിടുമുല്‍ക്കടം ദയിതകള്‍ രണ്ടുള്ളമണ്ടന്നു കൈ-
വല്യം വന്നിടുമൊത്തവണ്ണമവര്‍തന്‍ ദുര്‍ഭാഷണം കേള്‍ക്കുകില്‍
തുല്യം വന്നിടുകില്ല തെല്ലുമിവരില്‍ ദുര്‍ബുദ്ധിയും ബുദ്ധിയും
മൂല്യം വന്നിടുകില്ലിവര്‍ക്കു ജളരേ,ദാരങ്ങളേകം വരം.
ശാര്‍ദ്ദൂലവിക്രീഡിതം.


വന്നെത്തീ സ്വരദേവി കാവ്യസഭയില്‍ മന്ദസ്മിതത്തോടെ താ-
നിന്നത്തേ കവിതയ്ക്കു ഭൂഷയിടുവാന്‍ വര്‍ണ്ണങ്ങളാലുജ്ജ്വലം
മന്നില്‍ തേന്മധുരം കിനിഞ്ഞു നിറയും ശ്ലോകങ്ങള്‍ നല്‍‌വാക്കിനാല്‍
മുന്നില്‍ തന്നെ നിരന്നിടുന്നു,കവിതേ നീയാര്‍ന്നിതാ സൌഭഗം.
ശാര്‍ദ്ദൂലവിക്രീഡിതം.
 

മിന്നും താരകളംബരത്തില്‍ നിറയേ,മന്ദാനിലന്‍ വീശവേ
മന്ദം നീ വരു മന്ദഹാസവദനേ,ചിന്തിക്കവേണ്ടൊന്നുമേ
സൌന്ദര്യം മിഴിവാര്‍ന്നുണര്‍ന്ന വദനം നീയൊന്നുയര്‍ത്തീടുകില്‍
ചന്തം കാണുകിലിന്ദു മെല്ലെ മറയും മേഘങ്ങളില്‍ സ്പര്‍ദ്ധയാല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
 

മുല്ലേ,നിന്‍ ചിരികണ്ടിടുന്ന സമയം സല്ലീനമോദത്തൊടെന്‍
മല്ലാക്ഷീമണി പുഞ്ചിരിച്ചുവരുമാ ഭാവങ്ങളോര്‍മ്മിപ്പു ഞാന്‍
ഇല്ലാ നല്ലൊരുമാര്‍ഗ്ഗമീ മരുവുടന്‍ വിട്ടൊന്നു പോന്നീടുവാന്‍
വല്ലാതീവിധമിങ്ങുതന്നെകഴിയാനാണിപ്പൊഴെന്‍ ദുര്‍വിധി.
ശാര്‍ദ്ദൂലവിക്രീഡിതം.
 

“ഉണ്ണീ,വെണ്ണയെടുത്തിടൊല്ല,യിനി നീ കള്ളത്തരം കാട്ടിയാല്‍
ദണ്ണിപ്പിക്കുവതിന്നു ഞാന്‍ വടിയെടുത്തീടും മറക്കൊല്ല നീ“
എണ്ണിക്കൊണ്ടിവിധം യശോദ പറകേ കൊഞ്ചിക്കുണുങ്ങിച്ചിരി-
ച്ചുണ്ണാന്‍ വെണ്ണ കവര്‍ന്ന കണ്ണനെ മനക്കാമ്പില്‍ തളച്ചിട്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


നേരം‌പോക്കിനു വേണ്ടിഞാന്‍ വിവിധമാം ശ്ലോകങ്ങള്‍ തീര്‍ത്തൊക്കെയും
നേരേതന്നെ നിരത്തിവെച്ചു,നിറവില്‍ പാടട്ടെയാസ്വാദകര്‍
ഓരോരോ പികവാണി വന്നിവയെടുത്താലാ‍പനം ചെയ്യവേ
ഓരോ ഭാവമതില്‍ തെളിഞ്ഞു മിഴിവില്‍,സംതൃപ്തമായെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം.


വ്യാഴം പോയിമറഞ്ഞിതാ,പതിയെയാ ജ്യോതിയ്ക്കുമായ് മീലനം
ഭാവം രാശി തെളിച്ചുതന്നു,വിധിയാലാലാലമായ് കാലവും
‘ദേവീ,നീ വരു ശോഭയോടെ ശുഭമായീ സങ്കടം തീര്‍ക്കുവാന്‍ ‘
ഏവം ചൊല്ലിയിരിപ്പു ഞാന്‍,ശനിദശാകാലം മഹാദുര്‍ഘടം.
ശാര്‍ദ്ദൂലവിക്രീഡിതം.


പേരേറുന്നവരെത്രയാണു കവിതാവേദിക്കു സൌഭാഗ്യമായ്
നേരേതന്നെ നിരന്നിരുപ്പു കവിതാപാദങ്ങള്‍ ചൊല്ലീടുവാന്‍
ഓരോശ്ലോകവുമീണമാര്‍ന്നു മധുരം പാടുന്നു,കേട്ടീടവേ
തീരുന്നെന്നുടെ ശോകമൊക്കെ,വിടരുന്നാത്മപ്രഹര്‍ഷം ജവം.
ശാര്‍ദ്ദൂലവിക്രീഡിതം.
 

താളം തുള്ളിയുലഞ്ഞു വന്നു ശിലയില്‍ വീണിട്ടു താഴോട്ടു വന്‍-
മേളത്തോടൊഴുകുന്നൊരീ പുഴയിലേയോളങ്ങളില്‍ കൂടി ഞാന്‍
കേളിക്കായൊരു തോണിയേറിയുണര്‍വായ് മെല്ലെത്തുഴഞ്ഞീവിധം
മേളിക്കുമ്പൊളുണര്‍ന്നിടുന്ന രസമങ്ങോതാവതല്ലെന്‍ സഖേ !.
ശാര്‍ദ്ദൂലവിക്രീഡിതം.

നിന്നില്‍ നിന്നു തുടങ്ങിടുന്നു ഭുവനം നീതന്നെയാണന്ത്യവും
നീയില്ലാത്തൊരു വസ്തുവില്ല ധരയില്‍ നീയാണു സര്‍വ്വം ഹരേ
നിന്നേയൊന്നു നമിക്കുകില്‍ ജനിമൃതിശ്ശോകങ്ങളും ശൂന്യമാം
നീ താനേ ശരണം നരന്നു ശമവും നല്‍കുന്ന ശര്‍വന്‍,ഭവന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
 

മാനിക്കുന്ന ജനത്തൊടൊത്തു കവിതാപാദങ്ങള്‍ തീര്‍ത്തീടുവാന്‍
മാനത്തോടെയിരിപ്പു ഞാനിവിടെ വാഗ്ഭാഗ്യം ലഭിച്ചീടുവാന്‍
മാനം നോക്കിയിരുന്നു തന്നെ സമയം പോയല്ലൊ,വൈകാതെയെന്‍
മാനം കാക്കുവതിന്നു ചോദന തരാനെത്തീടു,വാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
 

ധ്യാനംകൊണ്ടു മനസ്സിനെത്ര ഗുണമുണ്ടാമെന്നു കണ്ടീടുവാന്‍
നൂനം വന്നിടുകീയുഷസ്സിലിവിടേയ്ക്കാമന്ദമായെന്‍ സഖേ
ഗാനം മന്ദമുയര്‍ന്നിടും,മനമുടന്‍ ശാന്തം വരും,തെല്ലു നീ-
യാനന്ദത്തൊടു കണ്ണടച്ചതിലലിഞ്ഞൊന്നിങ്ങിരുന്നീടുകില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
 

സ്യാനന്ദൂരപുരത്തിനെന്നുമഴകായ് ശോഭിച്ചിടും വിഗ്രഹം
സാനന്ദം കണികാണുവാനൊരുദിനം പോവാനിവന്നാഗ്രഹം
ആനന്ദത്തൊടുചെന്നുകാണ്‍കിലെവനും പാപങ്ങള്‍തന്‍ നിഗ്രഹം
താനേവന്നിടുമെന്ന സത്യമതുതാ‌നോര്‍ത്തീടുകീ സംഗ്രഹം.

 ശാര്‍ദ്ദൂലവിക്രീഡിതം 

രണ്ടുണ്ടിണ്ടലെനിക്കു തൊണ്ടതകരും മട്ടില്‍ കഥിക്കാന്‍ സ്വയം
മണ്ടത്തങ്ങളിടക്കിടക്കു മടിയാതോതുന്നതാണൊന്നതില്‍
ചെണ്ടക്കിട്ടു പെരുക്കുകിട്ടുമളവില്‍ ദണ്ഡിപ്പു കേട്ടീടുവോര്‍
രണ്ടാമിണ്ടലതാണു,വേണ്ടിതു സഖേ,മിണ്ടാതെ ഞാന്‍ മണ്ടിടാം.
ശാര്‍ദ്ദൂലവിക്രീഡിതം.


 ലക്കില്ലാതെ നടന്നിടൊല്ല മഠയാ,നില്‍ക്കുന്നു പോലീസുകാര്‍
പൊക്കും,പിന്നൊരു ജേലിലാക്കുമൊടുവില്‍ കേസില്‍‌പെടും നിശ്ചയം
ഒക്കില്ലെന്നുപറഞ്ഞിടൊല്ല,യിനി നീ പോക്രിത്തരം കാട്ടിയാല്‍
തക്കംനോക്കിയടിച്ചു നേര്‍വഴിയിലേക്കാക്കീടുമോര്‍ത്തീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം


.ചുറ്റും മെല്ലെ സുഗന്ധമേകിയെരിയും നല്‍ചന്ദനക്കാതലാ-
യേറ്റം നല്ലൊരു ജീവിതം സുകൃതികള്‍ നേടുന്നു തന്‍പുണ്യമായ്
ഊറ്റം കൊള്ളുകയില്ല,നല്ലഗുണമേ നല്‍കൂ,മഹത്ത്വത്തിനാല്‍
മാറ്റാര്‍പോലുമിണങ്ങിനില്‍ക്കു,മിതുതാന്‍ സൌഭാഗ്യസഞ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം.
 

കണ്ണാ,നിന്നുടെ കള്ളനോട്ടമൊളിവില്‍ നീട്ടൊല്ലയെന്‍നേര്‍ക്കു,നിന്‍
വെണ്ണക്കള്ളനതെന്ന നാമമിവനില്‍ ചാര്‍ത്തൊല്ല,ഞാന്‍ ശുദ്ധനാം
ഉണ്ണാനായ് നവനീതമല്പമിവനും വേണം,തിരഞ്ഞീടവേ
കണ്ണില്‍പ്പെട്ടതു തൃക്കരത്തില്‍ നിറയും തൂവെണ്ണയാണോര്‍ക്കണം.
ശാര്‍ദ്ദൂലവിക്രീഡിതം.
 

മഞ്ചാടിക്കുരു വാരിയിട്ടു ശരിയായെണ്ണാന്‍ പറഞ്ഞീടവേ
പഞ്ചാരച്ചിരിതൂകി,യെന്റെകവിളില്‍ മുത്തംപകര്‍ന്നിട്ടു നീ
അഞ്ചാറെണ്ണമെടുത്തതൊക്കെ ശരിയായെണ്ണീട്ടിളംതിണ്ണയില്‍
കൊഞ്ചിച്ചാടിനടത്തിടുന്ന കളികണ്ടോര്‍ക്കുന്നിതെന്‍ ബാല്യവും.
ശാര്‍ദ്ദൂലവിക്രീഡിതം.
 

അംഭോജാനനകാന്തി കണ്ടൊരുദിനം സല്ലീനമായെന്‍ മനം
സുംഭാദ്യാസുരസൂദിനീ,മതിമറന്നാടുന്നു നിന്‍മായയില്‍
എന്‍ഭാഗ്യം തവരൂപമിത്രനിറവില്‍ കാണാന്‍കഴിഞ്ഞെ,ന്നപോല്‍
സൌഭാഗ്യങ്ങളനേകമായിയിനിയും നല്‍കേണമെന്നംബികേ.
ശാര്‍ദ്ദൂലവിക്രീഡിതം
 

കാലം പോയൊരുപോക്കുനോക്കു,ജനിതാക്കള്‍ക്കൊക്കെ വൃദ്ധാലയം
ചേലില്‍നല്‍കിനടന്നിടുന്നു സുതര,ങ്ങെല്ലാം തിരക്കല്ലയോ!
മാലാര്‍ന്നങ്ങു വസിപ്പവര്‍ക്കതില്‍സുഖംതോന്നില്ലതെല്ലും, സ്വയം
കാലും നീട്ടിയിരിപ്പു, കാലനുവരാന്‍ കാലം നിനച്ചങ്ങനേ.
ശാര്‍ദ്ദൂലവിക്രീഡിതം.


നില്‍ക്കാനുണ്ടൊരു വേദിയിങ്ങിവിടെയെന്‍ നല്‍ക്കാവ്യമുത്തുക്കള-
ങ്ങെക്കാലം നിറവോടെ വെക്കുമിടവും നല്‍കുന്നു തുഷ്‌ട്യാ പ്രിയര്‍
ഇക്കാലത്തു തരിമ്പസൂയപെരുകാതീവണ്ണമെന്‍ സൃഷ്ടികള്‍-
ക്കൊക്കേയും നറുവാക്കിനാല്‍ നുതിതരും പൂജ്യര്‍ക്കു ഞാന്‍ കൈതൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.


തങ്കത്തിന്‍ മൂല്യമേറീ,വനിതകളതിനാലാകെ ബേജാറിലായീ
പങ്കപ്പാടേറെയായീ,ഗൃഹമിതില്‍ ഭയമില്ലാതെ വാഴാതെയായീ
ചോരന്മാര്‍ക്കോണമായീ,നൊടിയിടെ ധനമാര്‍ജ്ജിക്കുവാന്‍ മാര്‍ഗ്ഗമായീ
നേരോതാം, ഭാരമായീ ഗൃഹിണികളണിയും തങ്കമാതങ്കമായീ.
സ്രഗ്ദ്ധര.

Monday, May 30, 2011

ശ്ലോകമാധുരി.24.

ശ്ലോകമാധുരി. 24 .
ദുരിതങ്ങളൊടുക്കുവതിന്നു ദിനം
ശിവശങ്കരനാമജപം ശരണം
ഭുവിതന്നിലിതാര്‍ക്കുമതിന്‍ ഫലമാം
ഭവഭാഗ്യവരം ശിവനേ തരണം.
തോടകം.

എല്ലാം നമുക്കെന്നൊരു ചിന്തയില്‍ നീ
വല്ലാതെ തന്നേയുഴലുന്നു നിത്യം
പൊല്ലാതെയായിങ്ങു വലഞ്ഞിടുന്നോ-
രില്ലേയവര്‍ക്കും തുണയാകണം നാം.
ഇന്ദ്രവജ്ര.
ഇനിയുമൊരുവിധത്തില്‍ മന്ത്രിയായില്ലയെന്നാല്‍
പലവഴി പണിചെയ്യാം,കാലുവാരാം,നടക്കാം
അതിലൊരുപിഴയെങ്ങാന്‍ വന്നുപോയാല്‍ പൊളിയ്ക്കാന്‍
പുതിയൊരു വഴി നോക്കാം,മൂഢരല്ലോ ജനങ്ങള്‍ !
മാലിനി.

ചിന്തുന്നകാന്തിയൊടെയിന്ദുവിതാ വിയത്തില്‍
മന്ദം തെളിഞ്ഞു വരവായതിലോലയായീ
നന്ദാത്മജന്റെ വരവോര്‍ത്തു വിലാസിയായാ
വൃന്ദാവനത്തില്‍ നടമാടിയ രാധയെപ്പോല്‍.
വസന്തതിലകം
ആറാണു നിന്‍ തലയിലെന്നൊരു കേള്‍വി,തൂവെ-
ണ്ണീറാണു ദേഹിമുഴുവന്‍ വരഭൂഷണം.ഹായ്
തീറാണു പാതിയുടല്‍ പെണ്ണിനു നിത്യമായി-
മ്മാറാണു നിന്റെ ഗതി,ദുര്‍ഗ്ഗതിയോ ഗിരീശാ?.
വസന്തതിലകം.
ഒപ്പത്തിനിപ്പമൊരുവന്‍ വരുമെന്നു കണ്ടാല്‍
കൈപ്പാണു ഹൃത്തിലുളവാകുവതെന്നു കേള്‍പ്പൂ
കല്പിച്ചുകൂട്ടിയിവിധം കരുതുന്ന മര്‍ത്ത്യര്‍-
ക്കെപ്പോഴുദിപ്പു വിവരം,ക്ഷരമാണു ലോകം.
വസന്തതിലകം.

കല്ലാണുനിന്‍‌ഹൃദയ,മില്ലതിലിറ്റുപോലും
നല്പുള്ളചിന്ത,യതുകൊണ്ടു വലഞ്ഞു ഞാനും
പൊല്ലാത്ത ജീവഗതിവന്നുഭവിച്ചുവെന്നാ-
ലല്പം ഗരം തരണമെന്നുമുരച്ചിടുന്നേന്‍.
വസന്തതിലകം.
ഉല്ലാസമായി ശലഭങ്ങളിടക്കിടക്കു
വല്ലീഗണത്തിലലയുന്നതു കണ്ടു നില്‍ക്കേ
സല്ലീനമോദമുണരും മമ മാനസത്തില്‍
നല്ലീണമുള്ള കവിതയ്ക്കൊരു ജന്മമായീ.
വസന്തതിലകം.
ഉഷ്ട്രം കണക്കു മരുഭൂവിലലഞ്ഞു ഞാനീ-
കഷ്ടങ്ങളൊക്കെയൊരുപാടു സഹിച്ചിതയ്യോ
ഇഷ്ടങ്ങളൊക്കെ ഹതഭാഗ്യനെനിക്കു മെല്ലേ
നഷ്ടപ്പെടുന്നപടിയായിനിയെന്തു ചെയ്‌വൂ?
വസന്തതിലകം.
നാരായണന്റെ സഖിയാകിയ ദേവിവന്നെന്‍
തീരാത്തദുഃഖമൊഴിയാന്‍ വഴിയേകിടേണം
ഓരോ തരത്തിലുമെനിക്കുവരുന്ന കഷ്ടം
പാരാതെ നീക്കി വരമാം ഗതിനല്‍കിടേണം
വസന്തതിലകം.
തീയാണാവരനേത്രമൊന്നതില്‍ വരും ദൈത്യര്‍ക്കുടന്‍ നിഗ്രഹം
ഭീയാണാര്‍ക്കുവതാര്‍ക്കുമാ ഗളമതില്‍ കാണുന്ന നിന്‍ഭൂഷണം
സ്ത്രീയാണര്‍ദ്ധശരീരമര്‍ത്ഥവടിവില്‍ പേരര്‍ദ്ധനാരീശ്വരന്‍
നീയാണെന്നുടെ മാനസം നിറയുമാ ജ്യോതിസ്വരൂപം,ശിവം
ശാര്‍ദ്ദൂലവിക്രീഡിതം.
കാണാതൊട്ടു വലഞ്ഞു ഹാ, പലവിധം മോഹങ്ങളുംപേറി ഞാന്‍
വാണീടുന്നു വിദേശവാസജനിതക്ഷോഭങ്ങളേറ്റിങ്ങനേ
ഓണം വന്നിടുമാമുറക്കവധികിട്ടീടും,വരാം നിശ്ചയം
വേണുംപോലെ നടത്തിടാം ശ്രമമതിന്നായും,ക്ഷമിക്കൂ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം
പാടാന്‍ വന്നൊരു പാട്ടു നിര്‍ത്തു കുയിലേ,മെല്ലേ സ്വരം താഴ്ത്തു നീ
പാടായ് തീര്‍ന്നിടുമെന്നു കേള്‍പ്പു ചിലരാ മര്‍ത്ത്യര്‍ക്കു നിന്‍ നിസ്വനം
കാകന്മാരുടെ നൂതനം ‘കുവിത‘തന്‍ ഘോഷം പലേ മട്ടിലായ്
ഘോരം പൊങ്ങുവതാണവര്‍ക്കു ഹിതമായ് തോന്നുന്നതെന്നോര്‍ക്ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
കട്ടായം പറയുന്നു ഞാന്‍,പലവിധം കഷ്ടങ്ങള്‍ വന്നീടിലും
തുഷ്ട്യാ ചെയ്യുക ദേവപൂജയതിനാല്‍ ക്ലിഷ്ടിക്കു നാശം വരും
സ്രഷ്ടാവായവനിത്തരത്തില്‍ ദുരിതം നല്‍കീടുമെന്നാലതില്‍
ദുഷ്ടത്വം നിരുപിക്കവേണ്ടയതിനാലുണ്ടായിടും മൃഷ്ടിയും.
ശാര്‍ദ്ദൂലവിക്രീഡിതം.
മാറുന്നുണ്ടു ജഗത്തിലേ സകലതും മാറാത്തതായൊന്നുതാന്‍
മാതൃത്വം പകരുന്നൊരാ സുഖദമാം സ്നേഹാര്‍ദ്രമാം ലാളനം
കാറുംകോളുമുറഞ്ഞുതുള്ളിയൊഴുകില്‍‌പോലും വരാമാറ്റമി-
ന്നേറെപ്പേരുമതിന്റെയാ മഹിമയിന്നോര്‍ക്കുന്നുവോ ഭൂവിതില്‍ !.
ശാര്‍ദ്ദൂലവിക്രീഡിതം.
പാട്ടും പാടിയടുത്തുവന്നു മുതുകില്‍ നീ കൊമ്പു താഴ്ത്തും വിധൌ
ഒട്ടേറെക്കെറുവുണ്ടെടോ, രണരണം, നിന്നോടെനിക്കോതുവാന്‍
പൊട്ടപ്പാട്ടുകള്‍ പാടിയെന്റെ സുഖമാംനിദ്രയ്ക്കു ഭംഗംവരാ-
തിഷ്ടംപോല്‍ രുധിരം കുടിക്ക,വെറുതേ ശല്യപ്പെടുത്തൊല്ല നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
(രണരണം = കൊതുകു് )
കാണാനേറെ നിറങ്ങളുള്ള കവിതേ,കാണേണമെന്‍ വാടിയില്‍
നാണംകൊണ്ടു മുഖംകുനിച്ചുവരുമെന്‍ പ്രാണപ്രിയയ്ക്കൊത്തു നീ
വീണക്കമ്പികള്‍മീട്ടി ഞാനിതുവിധം പാടുമ്പൊഴെന്‍ ചാരെ വ-
ന്നീണം പോലൊരുമിച്ചു നിങ്ങള്‍ നടമാടേണം,മടിയ്ക്കൊല്ല നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ആടുന്നൂ മമ മാനസം കളകളം ഗാനങ്ങളില്‍ നിത്യവും
വാടുന്നെന്നുടെ ഹൃത്തിനാണവ നവോന്മേഷം പകര്‍ത്തുന്നതും
കാടും മേടുമലഞ്ഞു ഞാന്‍ മധുരമാ നാദം ശ്രവിക്കുമ്പൊഴേ
കൂടാറുണ്ടു സുഖം,മനസ്സിലുളവാം ദുഃഖം മറന്നങ്ങനേ.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്തേവന്നിതു ചിന്തയിന്നിതുവിധം,വല്ലാത്തതാംനൊമ്പരം
പൊന്തും മട്ടിലുരച്ചിടുന്നു കവിതാപാദങ്ങളീമട്ടിലായ്
സ്വന്തംകാവ്യപദങ്ങളാല്‍ കവിതകള്‍ തീര്‍ത്തീടുകാമോദമായ്
ചിന്താബന്ധുരമാംമരന്ദമധുരം ചിന്തട്ടെ,യീവേദിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
‘സ്വര്‍ണ്ണം പൂര്‍ണ്ണസുഖംതരുന്നു‘, കരുതും പെണ്ണുങ്ങളിന്നിങ്ങനേ,
എണ്ണീടാത്തവിധത്തില്‍ വാങ്ങുമതിനാലാപത്തുമവ്വണ്ണമായ്
വിണ്ണിന്‍കീഴെനടന്നിടും പലവിധം ഹത്യക്കതും കാരണം
പൂര്‍ണ്ണം ധാരണയെന്നിവര്‍ക്കു വരുമെന്നോര്‍പ്പൂ,തപിപ്പൂ മനം
ശാര്‍ദ്ദൂലവിക്രീഡിതം.
സമ്പത്തുണ്ടു,പഠിത്തമുണ്ടു,കുലമോ ശ്രേഷ്ടം ശരിക്കുണ്ടു,നിന്‍
വമ്പത്തങ്ങളനേകമുണ്ടു പറയാനാവില്ലെനിക്കെങ്കിലും
തുമ്പംനല്‍കുമമംഗളം‌പദമതാല്‍ നീ ചൊല്ലിടും വാക്കുകള്‍
സം‌പ്രീതിക്കു വിനാശമായിവരുമെന്നോര്‍ത്തീടണം ചിന്തയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
കാടാണെന്റെ ഹൃദന്തമെന്നു കരുതൂ,കേള്‍പ്പീലയോ പക്ഷികള്‍
പാടുന്നുള്ളു കുളിര്‍ത്തിടും സദിരുകള്‍ നിത്യം പ്രഭാതങ്ങളില്‍
കൂടുംകൂട്ടി വസിച്ചിടുന്ന കിളികള്‍ വൈവിദ്ധ്യതാളങ്ങളില്‍
പാടുന്നേരമുണര്‍ന്നിതെന്‍ കവിതകള്‍ രാഗാര്‍ദ്രഭാവങ്ങളില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
തഞ്ചത്തോടുള്ളില്‍വന്നാ ശിശുവിനെവിരവില്‍ കൈയിലന്‍‌പോടെടുത്താ
നെഞ്ചില്‍ചേര്‍ത്താത്തമോദം മരണവഴിയിലായ് കൊണ്ടുപോകാന്‍ ശ്രമിക്കേ
കൊഞ്ചിക്കൊണ്ടന്നവള്‍തന്‍ കപടമുടനഴിച്ചന്നവള്‍ക്കുള്ള ദുഷ്ടാം
സഞ്ചാരംതീര്‍ത്തു സത്താംവരഗതി കനിവോടേകിയോനേ തൊഴുന്നേന്‍.
സ്രഗ്ദ്ധര.
ക്ലേശിച്ചങ്ങക്ഷരങ്ങള്‍ നിറവൊടു വടിവില്‍ചേര്‍ത്തുവെച്ചൊത്തവണ്ണം
ശ്ലോകത്തിന്‍പാദമാക്കീ,പലവുരു ശരിയായ് തെറ്റുതീര്‍ത്തൊത്തുനോക്കീ
പാകത്തില്‍ വെച്ചിടുമ്പോള്‍ വിമര്‍ശനപടുവായെത്തിയുത്താളഡംഭം
തൂകിത്തന്‍ജാഡകാട്ടും പടുതിയെയിവനും കൂപ്പിടാം,വെല്‍‌വുതാക.
സ്രഗ്ദ്ധര.
ക്ലേശിച്ചങ്ങീവിധത്തില്‍ രസമൊരുവിധമായ് വെച്ചു നിന്‍ മുന്നിലെത്തീ-
ട്ടാശിച്ചൂ,നല്ലതാണീ കറിയുടെ രചനാപാടവം നീ സ്തുതിക്കും
ഈശോയേ പെട്ടുപോയീ,പലവുരുവുടനേ ചൊല്ലി നീയീവിധം ശ്ശോ!
"മോശപ്പെട്ടില്ല,സാമ്പാറിതുവിധമൊരുനാള്‍ കൂട്ടിയിട്ടില്ല പൊന്നേ".
സ്രഗ്ദ്ധര.
നാടും വീടും വെടിഞ്ഞിക്കരയിലിതുവിധം കഷ്ടമെല്ലാംസഹിച്ചും
വാടുന്നുണ്ടെങ്കിലും ഹാ,സകലദുരിതവും നിന്നെയോര്‍ക്കില്‍ നശിക്കും
വീടാണെന്നോര്‍ത്തുഞാനാ പടിയിലൊരുദിനം കേറിവന്നാല്‍തുടങ്ങും
മേടോര്‍ക്കില്‍ സ്വസ്ഥമാണീ കൊടിയമരുവിലും ജീവനം സ്വര്‍ഗ്ഗതുല്യം.
സ്രഗ്ദ്ധര.

സംസാരം കൊണ്ടുമുണ്ടാം പലവിധദുരിതം മന്നിലേവര്‍ക്കുമോര്‍ക്കാം
സംസാരം നല്ലതെങ്കില്‍ സുഖതരവഴിയില്‍ വന്നിടും മര്‍ത്ത്യജന്മം
സംസാരം തന്നെയെല്ലാമുലകിതില്‍ നലമായെന്നു ചിന്തിപ്പവര്‍ക്കീ-
സംസാരം സൌഖ്യമേകും മറുഗതിയവനുണ്ടാവുകില്ലിന്നു,നൂനം.
സ്രഗ്ദ്ധര.

******************************************************************* 

Monday, May 2, 2011

ശ്ലോകമാധുരി.23

ദുരിതങ്ങളൊടുക്കുവതിന്നു ദിനം
ശിവശങ്കരനാമജപം ശരണം
ഭുവിതന്നിലിതാര്‍ക്കുമതിന്‍ ഫലമാം
ഭവഭാഗ്യവരം ശിവനേ തരണം.
തോടകം.

അല്പമായ ധനലാഭമോര്‍ത്തു നാം
അല്പമായ വിടുവേല ചെയ്യൊലാ
അല്പവിദ്യയറിവോടെ ചെയ്കിലി-
ന്നല്പമൊക്കെയെവനും ക്ഷമിക്കിലും
രഥോദ്ധത.

ചേലൊത്തു ചെഞ്ചുണ്ടൊടു ചേര്‍ത്തിടും നിന്‍
ചേണുറ്റൊരോടക്കുഴലായിയെങ്കില്‍
മാലൊക്കെ മാറും,തവപാദപത്മേ
കാലക്രമാല്‍ ചേര്‍ന്നിടുമെത്ര ഭാഗ്യം!.
ഇന്ദ്രവജ്ര.
ബാലം മുകുന്ദം പരമാത്മരൂപം
ചേലൊത്തു ചിത്തേ തെളിവായ് വരേണം
ആലീന നീലാഭ കലര്‍ന്ന ഗാത്രം
ആലക്ഷ്യമായീടുകിലെന്റെ ഭാഗ്യം
ഇന്ദ്രവജ്ര.
ലാവണ്യവും ബുദ്ധിയുമൊന്നുപോലേ
യേകില്ല പെണ്ണിന്നു വിധീശ്വരന്‍ കേള്‍
എന്നാലതോര്‍ക്കാതൊരു തെറ്റുപറ്റീ-
ട്ടല്ലോ നിനക്കീവരമേകി വേധസ്സ് .
ഇന്ദ്രവജ്ര.

“കറുപ്പിനുണ്ടേഴു നിറം“ ഗമയ്ക്കാ-
കറുത്തപെണ്ണിന്റെ കരം പിടിച്ചേന്‍
ഉറച്ചുതന്നേ പറയാം സുഹൃത്തേ
കറുപ്പിനുണ്ടേറെ നിറം,സഹിക്കാം.
ഉപേന്ദ്രവജ്ര.

ജാജ്ജ്വല്യമാന ശുഭകാന്തിയൊടെന്റെ ചിത്തേ-
യുജ്ജ്രംഭിതാഭ പകരും ശിവവിഗ്രഹത്തില്‍
മുജ്ജന്മപാപമഖിലം നലമായൊഴിക്കാ-
നിജ്ജന്മപുണ്യമൊരു മാലയതാക്കിടാം ഞാന്‍.
വസന്തതിലകം.
കാലന്റെ പാദപതനം വരുമെന്ന തോന്നല്‍
കാലങ്ങളോളമളവില്‍ കവിയുന്നിതെന്നില്‍
കാലന്റെകാലനുടെ സന്നിധിപൂകി നിത്യം
കാലന്റെ പാശമൊഴിവാന്‍ കഴല്‍ കൂപ്പിടുന്നൂ.
വസന്തതിലകം.
നാലാണു വേദമതു നാലുമതിപ്രസിദ്ധം
നാലാണു മുക്തികളു ചേരുവതിന്നു സിദ്ധം
നലാശ്രമങ്ങളൊരുവന്നു വരുന്നു, സൌഖ്യം
നാലാണു നാലുമൊരുപോലെ വരാനസാദ്ധ്യം.
വസന്തതിലകം

ദാരിദ്ര്യദുഃഖശമനം വരുവാന്‍ നടന്ന-
ങ്ങാരബ്ധമാക്കി പലവേലകളും മഹേശാ
പോരാതെതോന്നി തവമുമ്പിലണഞ്ഞു പൂര്‍ണ്ണം
തീരാത്തദുഃഖമൊഴിവാന്‍ വഴിതേടിടുന്നേന്‍
വസന്തതിലകം.
“വണ്ടാണു ഞാന്‍,സകലചെണ്ടുകളില്‍ മുരണ്ടു-
തെണ്ടുന്നതാണു മമ ജീവിതദൌത്യമോര്‍ക്കൂ”
പണ്ടേ നിനക്കിവിധമുണ്ടൊരു തുണ്ടുഞായം
മിണ്ടേണ്ടെനിക്കതിലുമില്ലൊരു ശണ്ഠ,വണ്ടേ.
വസന്തതിലകം.
പെട്ടെന്നു വന്നു മമ കഷ്ടത തീര്‍ന്നുവെന്നു
പൊട്ടിച്ചിരിച്ചു പറയുന്നതു കേട്ടിടുമ്പോള്‍
ഒട്ടല്ല ചിന്തകളുദിപ്പതു,നിന്റെ ഭാവം
വട്ടല്ലെയെന്നു ഹൃദി തോന്നുകയാണു,സത്യം.
.വസന്തതിലകം.
ആ രാമമന്ത്രമൊരു പത്തുരു ചൊല്ലിടുമ്പോള്‍
നേരാണു ശാന്തിവരുമെന്നതിലില്ല മായം
ആ രാവണന്നു ഗതിയേകിയ രാമചന്ദ്രന്‍
പാരാതെ വന്നു വരമേകിടുമിന്നു നൂനം.
വസന്തതിലകം.
മന്ദസ്മിതത്തൊടരികത്തുവരുന്ന നിന്നോ-
ടെന്തൊക്കെയോതിടുവതെന്നു നിനപ്പു ഞാനും
കന്ദര്‍പ്പബാണമദമേറ്റു തളര്‍ന്നു ഞാനോ
കുന്തപ്പെടുന്നു പൊളിയല്ലതുതന്നെ സത്യം.
വസന്തതിലകം.

നന്നായ് നടക്കുമൊരു കാവ്യസദസ്സിലിന്നീ
മാന്ദ്യം വരുന്നതിനു കാരണമെന്തു,ചൊല്ലൂ
രണ്ടാളുകൂടിയിതിലൊന്നുവരുന്നുവെന്നാല്‍
ഉണ്ടായിടുന്ന രസമൊന്നു നിനയ്‌ക്ക നമ്മള്‍..
വസന്തതിലകം.
ചെറുതല്ലിതുപോലെ കാവ്യജാലം
പകരും തന്മയഭാവമെത്രചിത്രം
പുലരിപ്രഭതന്നിലീ നിരത്തില്‍
പതിയേയൊന്നു നടന്നുപോയിടും പോല്‍
വസന്തമാലിക.
അലമാലകളോടിയോടിവന്നെ-
ന്നുടലില്‍ തൊട്ടുതലോടിടുന്നു മെല്ലേ
വ്യഥയേറിവലഞ്ഞൊരെന്റെ ദുഃഖം
സദയം പത്നി തലോടിമാറ്റിടുംപോല്‍.
വസന്തമാലിക.

ജനതതിയുടെ സൌഖ്യം തന്നെയാണേതൊരാളും
കരുതുക,യതുതാനേ ക്ഷേമമാവുള്ളു പൂര്‍ണ്ണം
അതിനൊരു കുറവെങ്ങാന്‍ വന്നുവെന്നാല്‍ സുഹൃത്തേ
ഭരണമടിപുഴക്കാനൊത്തുകൂടും ജനങ്ങള്‍.
മാലിനി.
ആദ്യം തന്നെ പറഞ്ഞിടാം ഹിതകരം തന്നേയിതിന്നീവിധം
പദ്യം തീര്‍ത്തു രസിച്ചിടാന്‍ തുനിയുവോര്‍ക്കെല്ലാമിതാ സ്വാഗതം
ഗദ്യം പോലെ രചിക്കുവോര്‍ പണിപെടും,കാണട്ടെ,വൃത്തത്തിലായ്
ഹൃദ്യം തന്നെ രചിച്ചിടാം പലവിധം ശ്ലോകങ്ങളാസ്വാദ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

“ജ്യേഷ്ഠാ,സോദരി വീരനായ പതിയോടൊത്തൊന്നു ചേരട്ടെ,നാ-
മിഷ്ടം പോലെയവര്‍ക്കു നല്‍ക വരമാമാശംസകള്‍ ശാന്തമായ് “
ഇത്ഥം ചൊല്ലി സഹോദരന്റെ വിഷമം തീര്‍ത്തോരു കണ്ണന്‍ കനി-
ഞ്ഞര്‍ത്ഥംചേര്‍ന്നൊരു സൌഖ്യമൊന്നിവനുമിന്നേകേണമര്‍ത്ഥിപ്പു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇല്ലാ മറ്റൊരുചിന്തയെന്റെ ദയിതേ,നീയെന്റെ സര്‍വ്വം സഖീ
മല്ലാരിപ്രഭു തന്റെ സൌഷ്ഠവവരംതാന്‍ നീയെനിക്കെന്‍ പ്രിയേ
അല്ലല്‍തീര്‍ന്നു ധരിത്രിതന്നില്‍ സുഖമായ്‌വാഴാന്‍ നമുക്കൊന്നുമേ-
യില്ലാ വിഘ്നമതിന്നിടയ്ക്കിവനില്‍ നീ ചാര്‍ത്തുന്നുവോ സംശയം.
ശാര്‍ദ്ദൂലവിക്രീഡിതം.
പാടേ പാടുക,പാടവത്തൊടു നറുംപാട്ടിന്റെയാ ശീലുകള്‍
പാടാന്‍ വന്ന വനപ്രിയേ,മടിയിനിക്കാട്ടൊല്ല പാടീടുവാന്‍
കൂടും നമ്മുടെ മോദവും, സടകുടഞ്ഞാടീടുമാപീഡനം
വാടാന്‍ ഞാന്‍ വരുമൊന്നു നിന്റെ മധുരം ഗാനം ശ്രവിച്ചീടുവാന്‍
ശാര്‍ദ്ദൂലവിക്രീഡിതം.
സത്യം ധര്‍മ്മമതൊക്കെയിന്നു മറയുന്നീനാട്ടില്‍ നിന്നും സ്ഥിരം
മദ്യം തന്നില്‍ മയങ്ങിടുന്ന യുവതയ്ക്കെല്ലാം വിനോദം വൃഥാ
മത്തേറുന്നൊരിവര്‍ക്കു ഹൃത്തില്‍ വിളയാ കാരുണ്യവും സ്നേഹവും
കുത്തും കൊള്ളയുമൊക്കെ വിത്തവഴിയായ്,ചിത്തം മരയ്ക്കുന്നു മേ.
ശാര്‍ദ്ദൂലവിക്രീഡിതം.
കാലാകാലമെനിക്കുതോന്നിപലതും കാലംകഴിച്ചീടുവാന്‍
കാലോപേതമെടുത്ത വേലമതിയാ,വേറേയെടുക്കാം ശ്രമം
കാലംപോകെ ലഭിച്ചൊരീ പണിയിതില്‍ തൃപ്തം,സുഭിക്ഷം,സുഖം
കാലേകൂട്ടിയെനിക്കുവേണ്ടവിധമായ് തോന്നിച്ചു സര്‍വ്വേശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം..
കണ്ടോരൊക്കെ വലിഞ്ഞുകേറിയിവിടം കണ്ടം കണക്കാക്കിയോ
കണ്ടിട്ടെന്തിനു മിണ്ടുവാന്‍ മടിയുമായ് നീ നിന്നിതെന്തീവിധം
കുണ്ടാമണ്ടികള്‍കാട്ടിടുന്നവരെനീ ദണ്ഡിച്ചിടാതെന്തിനീ
കണ്ഠക്ഷോഭമുയര്‍ത്തിയെന്നെ വെറുതേ പ്രീതിപ്പെടുത്തുന്നു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉണ്ടോ നൈപുണി തൂലികയ്ക്കു മധുരം ശ്ലോകങ്ങളിന്നീവിധം
ചെണ്ടോടൊത്തതുപോലെതന്നെ നലമായെന്നും വിടര്‍ത്തീടുവാന്‍
മണ്ടത്തങ്ങളുരച്ചിടാതെ കവിതാപാദങ്ങളാരമ്യമായ്
ഉണ്ടാക്കീടുവതിന്നതിന്നു കഴിവെന്‍ വാണീ തുണച്ചേകണേ.
ശാര്‍ദ്ദൂലവിക്രീഡിതം
ഇന്ദ്രന്‍ പണ്ടൊരു നാരിതന്റെ സവിധം ചെന്നല്ലൊ വേഷംമറ-
ച്ചെന്താണന്നവനത്തരത്തിലധമം ചെയ്തീടുവാന്‍ കാരണം
കന്ദര്‍പ്പന്റെ മദം തരുന്ന വിശിഖം മാറില്പതിച്ചാല്‍ സ്വയം
മാന്ദ്യംവന്നു മനസ്സിലാര്‍ക്കുമെവനും ദുശ്ചിന്തകള്‍ നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
വേണൂ,നിന്നൊടെനിക്കസൂയപെരുകും,കണ്ണന്റെ ശോണാധരം
വേണും‌പോലെ മുകര്‍ന്നിടാനനുദിനം ഭാഗ്യംനിനക്കല്ലയോ
വേണുന്നൊക്കെയൊരുക്കി ഞാന്‍ പലമുറയ്ക്കേറെശ്രമിച്ചെങ്കിലും
വേണോയെന്ന വിചാരമോടെയവനങ്ങോടിക്കളഞ്ഞെപ്പൊഴും.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏതോ വാക്കുകളൊക്കെയര്‍ത്ഥരഹിതം ബിംബങ്ങളാണെന്ന മ-
ട്ടെട്ടുംപൊട്ടുമറിഞ്ഞിടാതെ പദമായ് കുത്തിക്കുറിച്ചൊത്തപോല്‍
കിട്ടും വേദിയിലൊക്കെയെത്തിയലറിപ്പാടുന്നൊരീ വര്‍ഗ്ഗമാ-
ണത്യന്താധുനികം പറഞ്ഞു കവിതാസാരം മുടിക്കുന്നവര്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
പാമ്പിന്‍ മെത്തയിലാണു നിന്റെ ശയനം,സമ്പ്രീതമാംദര്‍ശനം
പൂമാതിന്നുടലോടു ചേര്‍ന്ന മിളിനം, സന്തോഷമാ മേളനം
ക്രൂരം നക്തചരര്‍ക്കു ഭീതിജനനംനല്‍കുന്ന നിന്നാനനം
കാണുന്നോര്‍ക്കു വരുന്നു പാപശമനം,നീ മന്നിനുജ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം
വാക്കിന്നുള്ളൊരു ശക്തി വാളിനു വരാ,ദുര്‍വാക്കിനാല്‍ ഹൃത്തടം
വീക്കംകൊണ്ടിടുമെന്നതല്ല മുറിവോ ശീഘ്രം ശമിക്കാ ദൃഢം
വാളാലുള്ളൊരു ഛേദമൊക്കെയൊഴിയും കാലക്രമാലെന്നതാല്‍
വാക്കാലാര്‍ക്കുമൊരിക്കലും കഴിവതും ക്ലേശങ്ങള്‍ നല്‍കീടൊലാ.
ശാര്‍ദ്ദൂലവിക്രീഡിതം.
ദീനം കൊണ്ടു വലഞ്ഞു ഭൂസുരനൊരാള്‍ പണ്ടെത്തി നിന്‍ മുന്നിലായ്
നൂനം തീര്‍ത്തൊരു കാവ്യമെത്ര മധുരം ശ്ലോകങ്ങളാല്‍ നിര്‍ഭരം
മൌനം ഞാനവ ചൊല്ലിനിന്റെ സവിധേ വന്നീടുമിന്നദ്രുതം
ശൂന്യം വന്നിടുവാനിവന്റെ കദനം,വാതാലയേശം ഭജേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ദേവാ,നിന്നുടെ മുന്നിലെത്തി വിവിധം ശ്ലോകങ്ങളര്‍ഘ്യങ്ങളായ്
ആവും മട്ടു രചിച്ചു ശോകമകലാനര്‍പ്പിപ്പു ഭക്ത്യാദരം
നീറും വേദനകൊണ്ടു ഞാന്‍ വലയുമീ നേരത്തു നീയെന്നിയേ
വേറേ ദൈവതമില്ലെനിക്കു വരമാമാലംബമായ്,ശ്രീഹരേ.
ശാര്‍ദ്ദൂലവിക്രീഡിതം.
നീറല്ലേ തവ മൌലിതന്നില്‍നിറവായ് മാറുന്നൊരാഗംഗയും
നീറല്ലേ തവ ഭൂഷയായിയുടലൊന്നാകേ ധരിച്ചുള്ളതും
നീറില്ലേ തവ ദൃഷ്ടിതന്നില്‍ വരുമാ നിഷ്ഠൂരരാം ദൈത്യരും
നീറില്ലേ തവ ദര്‍ശനം പ്രതിദിനം കിട്ടായ്കിലെന്‍ ചിത്തവും.
ശാര്‍ദ്ദൂലവിക്രീഡിതം.

ധന്യേ,നീയെന്തിനെന്നേയിതുവിധമഴലില്‍ ചേര്‍ത്തു സംതൃപ്തി നേടീ
അന്യന്‍ ഞാനെന്നു വന്നോ,ഹൃദയമുരുകിടുംമട്ടു ഞാന്‍ പീഡ ചെയ്തോ
മാന്യന്‍താനെന്നു ചിന്തിച്ചൊടുവിലിവനില്‍ വന്‍തെറ്റു കണ്ടോ വൃഥാ,യീ-
മന്നില്‍ ഞാന്‍ നിന്നിലല്ലാതപരയൊരുവളില്‍ കാണ്മതില്ലാ സഖിത്വം.
സ്രഗ്ദ്ധര.
കവിയെന്നുള്ളൊരു പേരുകേട്ടിടാനായ്
വിവരക്കേടുകള്‍ ബിംബമാക്കിയൊക്കേ
ചവറായ് കൂട്ടിരചിച്ചതൊന്നു നോക്കേ
കവിയും ദുഃഖമതാര്‍ക്കു തീര്‍ക്കുവാനാം.
ആതിര.(നവീനവൃത്തം)
സഭരം‌യം വരുമാതിരയ്ക്കു പാദം.
അഴലിന്നൊക്കെയൊഴിഞ്ഞു പോയിടാനായ്
കരുണാവാരിധി തന്റെ പാദപത്മം
സ്ഥിരമായ് ചിത്തമദം ത്യജിച്ചു ഭക്ത്യാ
ഭജനം ചെയ്യുകതന്നെയാണു മാര്‍ഗ്ഗം.
ആതിര.

Saturday, April 30, 2011

ശ്ലോകമാധുരി.22

ശ്ലോകമാധുരി.22
ഉദ്ഭ്രാന്തചിത്തമൊടു നിന്നുടെ മുന്നിലെത്തീ-
ട്ടത്തല്‍ കളഞ്ഞു ഭവനത്തിലണഞ്ഞു മോദാല്‍
എത്തുന്നവര്‍ക്കഴലുമാറ്റി നിതാന്തസൌഖ്യം
മെത്തുന്നൊരവ്വളവു നല്‍കിടുമീ മഹേശന്‍.!
വസന്തതിലകം.
തുമ്പിക്കരത്തിലമരും കലശം ചെരിച്ചെന്‍
തുമ്പങ്ങള്‍ മാറ്റുമൊരു തുള്ളിയെനിക്കു നല്‍കൂ
ഇമ്പത്തൊടാ സുധയിലല്പമെനിക്കു നല്‍കാന്‍
ലംബോദരാ.കരുണ കാട്ടിടു,ഞാന്‍ നമിപ്പൂ.
വസന്തതിലകം.
ക്ഷ്വേളം കുടിച്ചു ഭുവനത്തിനു രക്ഷ നല്‍കീ
ധീരം ശിരസ്സില്‍ വരഗംഗയെ ഭൂഷയാക്കീ
വീര്യത്തൊടാ ത്രിപുരമൊക്കെ വിഭൂതിയാക്കീ
മാരാരി,നീ ശ്രമമതൊക്കെ സുധന്യമാക്കീ.
വസന്തതിലകം
ഗൌരീപതേ,ധരണിയാകെ കടുത്തചൂടാല്‍
വല്ലാതെതന്നെയുഴലുന്നു,പിപാസയാലേ
ഗംഗാധരാ, കനിവൊടേയുദകം ചൊരിഞ്ഞീ-
യല്ലല്‍ മറഞ്ഞു മരുവാന്‍ വരമേകുകില്ലേ?
വസന്തതിലകം.
കാടാണു നന്മയതു സത്യമതാം വിചിത്രം
കാടിന്റെ ഭംഗിയതു കാണുകയെത്ര ഹൃദ്യം
നാട്ടില്‍ മദിച്ചുമരുവുന്ന നരന്നു നാകം
കാട്ടിത്തരുന്ന വനജീവികളും സമൃദ്ധം!!!
വസന്തതിലകം.

തനിച്ചെന്റെ ചാരത്തു വന്നെന്നെ നോക്കീ-
“ട്ടെനിക്കില്ല മറ്റാരുമെന്നോര്‍ക്കുകില്ലേ?”
മനസ്സെന്നിലര്‍പ്പിച്ചു നീ ചൊല്ലുമിത്ഥം
നിനച്ചൂ വൃഥാ ഞാന,തും പാഴ്ക്കിനാവായ്.
ഭുജംഗപ്രയാതം..
ശംഭോ,നിന്നുടെ ലീലയോ,പ്രകൃതി തന്‍ താളം പിഴച്ചുള്ള മ-
ട്ടംഭോധിക്കുളവായ ഡംഭുപെരുകീട്ടുണ്ടായ ചാട്ടങ്ങളോ
വമ്പാര്‍ന്നുള്ളൊരു നാട്ടിലങ്ങണുവിടേ വന്നുള്ളൊരാപത്തിനാല്‍
തുമ്പംചേര്‍ത്ത സുനാമി തന്‍ പുറകിലും കാണുന്നു നിന്‍കൌശലം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉഷ്ണം കൊണ്ടു വലഞ്ഞു ഞാന്‍ ഝടുതിയില്‍ ഛത്രം വിടര്‍ത്തീ ജവം
തീക്ഷ്ണം ഭാസ്ക്കരരശ്മി വീണ വഴിയേ കഷ്ണിക്കവേ കണ്ടു ഹാ
കൃഷ്ണം വര്‍ണ്ണമൊരുത്തനാ വഴിയിലേ പാഷാണഖണ്ഡങ്ങളില്‍
തൃഷ്‌ണ്യം കൊണ്ടു ഞരങ്ങിടുന്നവനു ഞാനേകട്ടെ തീര്‍ത്ഥോദകം.
ശാര്‍ദ്ദൂലവിക്രീഡിതം.
മല്ലാക്ഷീ,മകരന്ദവാണി,സഖി നീ വന്നാലുമെന്നന്തികേ
ഉല്ലാസത്തൊടു പാടിടൂ മധുരമാം ഗാനങ്ങളാമോദമായ്
തെല്ലാ മാധുരിയാസ്വദിച്ചു ഘനമാം ഖേദം കളഞ്ഞിന്നു നാം
അല്ലില്‍ തമ്മിലലിഞ്ഞു വാഴു,മതിനായാശിപ്പു ശാതാന്വിതം.
ശാര്‍ദ്ദൂലവിക്രീഡിതം.
നീയാണെന്നുടെ സര്‍വ്വ,മെന്‍ കരളിലേ പൊന്നാണു,മാറില്ല, നാം
മായാലോകവിയത്തിലേ കിളികളായ് പാറും,മറന്നാടിടും”
ഏവം ചൊല്ലിയ പെണ്ണൊരുത്തി മറുനാള്‍ പോയല്ലൊ,കല്യാണമാ-
യയ്യയ്യോയിതിലില്ലെനിക്കു വിഷമം,പെണ്ണുങ്ങളീമട്ടു താന്‍.
.ശാര്‍ദ്ദൂലവിക്രീഡിതം
അമ്പത്തൊന്നു സുവര്‍ണ്ണമാം ലിപികളായ്,സംഗീതസര്‍വസ്വമായ്
ഇമ്പത്തില്‍ കളിയാടിടുന്ന രസമായ് വാഴുന്ന സര്‍വ്വേശ്വരീ
തുമ്പം വിട്ടൊഴിയുന്നമട്ടു കവിതാപാദം രചിച്ചീടുവാന്‍
മുന്‍‌പില്‍ വന്നു വിളങ്ങിടൂ,തവപദം കൂപ്പുന്നു,വാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
കൊന്നപ്പൂക്കണി കോവിലില്‍ തൊഴുതു ഞാന്‍ വീടെത്തിടും നേരമെന്‍
മുന്നില്‍ മറ്റൊരു പൂക്കണിക്കു സമമായ് നീ വന്നു നിന്നൂ പ്രിയേ
മന്നില്‍ ജീവിതയാത്രയിത്ര ശുഭമായ് വന്നീടുവാന്‍ നിന്നെ, ഹായ് !
പൊന്നിന്‍ പൂക്കണിയായൊരുക്കി വരമായേകീയെനിക്കീശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

*****************************************************************************
വര്‍ണ്ണപ്പൂക്കണി
വന്നെത്തീ വിഷു,മഞ്ഞവര്‍ണ്ണമലരാല്‍ ഹൃദ്യം ചിരി”ച്ചുജ്ജ്വലം
പൊന്നിന്‍പൂക്കണി നീയൊരുക്കു നിറവില്‍ ”ചൊല്ലുന്നു പൂക്കൊന്നയും
മന്നില്‍ സൌഭഗ,സൌഖ്യമോടെ നെടുനാള്‍ വാഴാന്‍ പുലര്‍വേളയില്‍
കൊന്നപ്പൂക്കണി കണ്ടു നിങ്ങളുണരൂ,നേരുന്നിതാശംസകള്‍

മിന്നും പൊന്നൊളിതൂകിടും മലരുകള്‍ ചുറ്റും നിരത്തീട്ടതില്‍
കണ്ണന്‍ തന്നുടെ വിഗ്രഹം നിറവൊടേ വെയ്‌ക്കുന്നു ഭക്ത്യാദരം
പിന്നീടാ ഫല,മൂല,മക്ഷതയുതം സംശുദ്ധശുഭ്രാംബരം
നന്നായ് വെച്ചു ചമച്ചിടും കണിയതില്‍ സൌഭാഗ്യമേറും ദൃഢം.

കുഞ്ഞുങ്ങള്‍ കണികണ്ടു വന്നിടുമതേ നേരത്തു സ്നേഹാന്വിതം
കുഞ്ഞിക്കൈകളില്‍ വെച്ചുനല്‍ക ശുഭദം നാണ്യങ്ങളാമോദമായ്
കഞ്ജത്താരിലമര്‍ന്നിടും കമലതന്‍ ചൈതന്യമാപൂരമായ്
രഞ്ജിപ്പിച്ചിടുകെന്നുമെന്നുമവരില്‍ ചേരട്ടെ സംവൃദ്ധിയും

എന്നും മാമലനാട്ടില്‍ നാമിതുവിധം ചൈതന്യസം‌പൂര്‍ണ്ണമായ്
വര്‍ണ്ണപ്പൂക്കണി കണ്ടുണര്‍ന്നു വിഷുവായാഘോഷമാക്കീടണം
ഇന്നീ സൌഭഗവര്‍ഷമുള്ളൊരളവും വിട്ടൊന്നു വര്‍ഷിച്ചിടും
നന്നേറുന്നൊരു വര്‍ഷമാണു കണിയില്‍ ചിന്നുന്നതെന്നോര്‍ക്ക നാം.
*************************************************************************

Saturday, April 2, 2011

ശ്ലോകമാധുരി.21

ശ്ലോകമാധുരി-21
അന്യായമായുള്ള വിചാരമോടേ
എന്നോടു നീയീ കലഹത്തിനെത്തീ
‘എന്നിന്ദു’വെന്നോതിയതെന്മനസ്സില്‍
ആനന്ദമേകുന്നൊരു ചന്ദ്രബിംബം.
ഇന്ദ്രവജ്ര..
നേരാണു,കാര്യം ശരിയായ് ഗ്രഹിച്ചാല്‍
പാരില്‍ പ്രയാസങ്ങളൊഴിഞ്ഞുപോകും
‘ആരാണുഞാനെ’ന്നൊരു ഭാവമാര്‍ന്നാല്‍
ആരും വെറുക്കും,ഗതികേടുമേറും.
ഇന്ദ്രവജ്ര.
സമ്മാനമേകാനിവനുണ്ടു മുന്നില്‍
ഇമ്മാതിരി ശ്ലോകശതം രചിച്ചാല്‍
അമ്മാനമാടും പടി വാക്കുകള്‍ നീ
ചെമ്മേയെടുത്തീടുക പാടവത്തില്‍
ഇന്ദ്രവജ്ര.
പാടാണു കാവ്യങ്ങളിതേ വിധത്തില്‍
പാടാനസാദ്ധ്യം കരുതും സുഹൃത്തേ
പാടാതെ മാറീട്ടു സദസ്സു വിട്ടാല്‍
പാടായി മാറീടുമതെന്തു കഷ്ടം.
ഇന്ദ്രവജ്ര.
നിരന്തരം നിന്നുടെ കണ്ണില്‍ നിന്നീ-
യനംഗബാണങ്ങളിതേ വിധത്തില്‍
മനസ്സിലേറ്റിങ്ങു വലഞ്ഞു ഞാനും
നിനയ്ക്കണം നീ പരിഹാരമാദ്യം.
ഉപേന്ദ്രവജ്ര.

സന്താപമോടെ പടിയേറി വരുന്ന ഭക്തര്‍-
ക്കെന്തൊക്കെദുഃഖ,മവമുമ്പിലുണര്‍ത്തിടുമ്പോള്‍
സന്തോഷമോടെ വരമേകിയവര്‍ക്കു സ്വസ്ഥ-
സ്വാന്തം കൊടുക്കുമൊരു ദൈവതമാണിതയ്യന്‍.
വസന്തതിലകം.
വല്ലാത്ത പീഡയൊടു ഞാനിവിടെക്കടന്നെ-
ന്നില്ലത്തെയല്ലലുകളൊന്നൊഴിയാതെ ചൊല്ലീ
പൊല്ലാത്തകാല,മലതല്ലിയിവന്നുവന്നി--
ട്ടില്ലാത്തതാ,ണവശമായുഴലുന്നിതയ്യാ.
വസന്തതിലകം.
ഒന്നാംതരം കവിതയെന്നുമിതേവിധത്തില്‍
നന്നായ ഭാഷ,വരഭൂഷകളൊത്തുദിക്കാന്‍
വന്നീടണം രസനതന്നി,ലെനിക്കു ഭാഗ്യം
തന്നീടണം സകലകാരിണിയായ വാണീ.
വസന്തതിലകം.

പേരാര്‍ന്നൊരീ കവികള്‍,സൌഹൃദസജ്ജനൌഘം
നേരാര്‍ന്നു വാഴുമൊരു വേദികളില്‍ കടന്നു
മാലര്‍ന്നരക്കവിതയൊക്കെ മുഴക്കിയാ ചെ-
ങ്കോലാര്‍ന്നിടാന്‍ ത്വരിതമായുഴലുന്നു ഞാനും.!
വസന്തതിലകം.

ചൂടില്ലയെന്നു പലവട്ടമുരച്ചു,ഛത്രം
ചൂടില്ലയെന്നു ഹൃദിയൊട്ടു നിനക്കവേണ്ടാ
കൂടില്ല ചൂടധികമെന്നു ധരിച്ചു നീ പോയ്-
ക്കൂടില്ലൊരേടമതിനു ചൂടു വിടില്ല നിന്നേ.
വസന്തതിലകം.
ആരാമകാന്തി നുകരേ നികരായ് തെളിഞ്ഞ
ശ്രീ രാമചന്ദ്രവദനം ഹൃദയം കവര്‍ന്നൂ
ആ രാമദേവവരഭാമിനിയെന്ന പോലേ
ആരാമശോഭയൊടു സീത തിളങ്ങി നിന്നൂ
വസന്തതിലകം.
കാകോദരങ്ങളണിഭൂഷകളായ് ഗളത്തില്‍
കാഠിന്യമേറിയൊരു ശൂലമതാ കരത്തില്‍
കാളുന്നൊരഗ്നിവരുമക്ഷി,യിതേതരത്തില്‍
കാണുന്നവര്‍ക്കു ഭവമെത്തിടുമാക്ഷണത്തില്‍
വസന്തതിലകം

ആറുണ്ടു നിന്‍ തലയിലെന്നു കഥിപ്പു,വക്‍ത്ര-
മാറുണ്ടു നിന്‍മകനു ചിത്രമതും പ്രസിദ്ധം
ആറുണ്ടു ഘട്ടമരികത്തുവരാന്‍,നിരന്നി-
ട്ടാറുണ്ടു വര്‍ണ്ണമവ മന്ത്രമതാം, ജപിക്കാം.
വസന്തതിലകം.

വാലിട്ടു കണ്ണെഴുതി സുന്ദരി നീ വരുന്നോ-
രോലക്കമോര്‍ക്കെ ഹൃദിയേറിവരുന്നു ഹര്‍ഷം
ആലക്ഷ്യമായ നവകാന്തികലര്‍ന്നു മേലേ
ചേലൊത്തു കാണുമൊരു വെണ്മതിപോലെ സൌമ്യം.
വസന്തതിലകം.
സ്വന്തം നടിച്ചു വരുമാ ശഠരില്‍ കനിഞ്ഞ-
ങ്ങന്തം മറന്നപടിയെന്തുമെടുത്തു നല്‍കില്‍
സാന്ത്വം വെടിഞ്ഞൊടുവിലക്കിടിപറ്റിയന്ത്യം
കുന്തം വിഴുങ്ങു,മഴലോടെയൊടുങ്ങിടും,നീ.
വസന്തതിലകം.

ഇടയിലടിയനിന്നീ ശ്ലോകമെല്ലാം രചിക്കാന്‍
ഇടവരുമൊരു ഭാഗ്യം നല്‍ക നീ ശാരദാംബേ
ഇടതടമുറിയാതേ പാദമപ്പാടെ പാടാന്‍
ഇടതരുകതിനായെന്‍ നാവില്‍ വാണീടു വാണീ.
മാലിനി

തരിച്ചുപോയി,പഞ്ചചാമരം വിടര്‍ത്തിവന്നു നീ
ഒരിക്കലും വരില്ലയെന്നുരച്ചു പോയതല്ലയോ
ഉടക്കുവന്നതൊക്കെയും മറന്നു വന്ന നന്മയോ
കുടുക്കു വല്ലതും മനസ്സിലേറ്റിവന്ന നാശമോ ?
പഞ്ചചാമരം.
കറങ്ങിടുന്നിതേറെയിന്നു വൃത്തമായ് ‌‌കുറിക്കുവാന്‍
പറഞ്ഞ പഞ്ചചാമരത്തിലൊത്തുവന്നു ചേരണം
കുറഞ്ഞൊരര്‍ത്ഥമെങ്കിലും വരേണ്ടതാണതെന്നതും
നിറഞ്ഞിടുന്നു ചിന്തയില്‍ ,കനിഞ്ഞിടെന്റെ വാണി നീ.
പഞ്ചചാമരം

വെടിക്കെട്ടുപൊട്ടുന്നപോലിത്ര വര്‍ണ്ണം
വിടര്‍ത്തുന്ന പൂക്കൊന്നയിന്നെത്ര രമ്യം
ഉദിക്കുന്നുഡുക്കള്‍‍,തുടിക്കുന്ന ഹൃത്തോ-
ടിരിക്കും സുഹൃത്തിന്നു വായ്ക്കുന്നു സൌഖ്യം!
ഭുജംഗപ്രയാതം.

സല്ലാപത്തിനു വന്നിരുന്ന സമയം ചുറ്റൊക്കെ നോക്കീട്ടു നീ
“ഇല്ലാ,ഞാനിനി വന്നിടില്ല,വെറുതേ,യാരെങ്കിലും കാണ്‍കിലോ”
മെല്ലേയവ്വിധമോതി നീ മറയുമാ നേരത്തു ഞാന്‍,കണ്മണീ,
വല്ലാതായിയതിന്റെയസ്ക്യത വലയ്ക്കുന്നെന്നെയിന്നീവിധം.
ശാര്‍ദ്ദൂലവിക്രീഡിതം.
ചിത്രം,ചിത്രപതംഗമേ,ചിറകുകള്‍ വീശിപ്പറന്നെങ്ങു നീ
മാത്രം പോകുവതിത്രയും തപിതയായ്,ത്രാസത്തൊടിന്നീവിധം
മിത്രങ്ങള്‍ പലരും നിനക്കരികിലായെത്തീടുമാമോദമായ്
ചൈത്രം പുഞ്ചിരിതൂകുമീ വനികയില്‍ പാറിപ്പറന്നീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

കൂട്ടായിവ്വിധമെത്തിയിത്ര രസമായ് പാട്ടൊന്നു പാടീടുമീ
മട്ടും ഭാവവുമിന്നെനിക്കു ചിതമായ്,ചിത്തം മദിക്കുന്നു മേ
ദൃഷ്ടം ചന്ദ്രനുദിച്ചതും കടവിലേ പൂക്കൊന്നതന്‍ പൂക്കളും
സ്പഷ്ടം കൂട്ടിടുമിഷ്ടഭാവന,വരം സൃഷ്ടിക്കു മാധുര്യവും!
ശാര്‍ദ്ദൂലവിക്രീഡിതം.
സ്വന്തം,ബന്ധമതൊക്കെയോര്‍ത്തു വെറുതേയാശിച്ചിരിക്കേണ്ട നീ
ചന്തം ചൊല്ലി നമുക്കു വട്ടമിടുവോര്‍ നീട്ടില്ലൊരാശ്വാസവും
സ്വാന്തം തന്നിലൊളിച്ചിടേണ്ട,ഭഗവന്നാമം ജപിച്ചീടുകില്‍
ഭ്രാന്തം ചിന്തകള്‍വിട്ടൊഴിഞ്ഞു ഹൃദയം ശാന്തം വരും,നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
പൂരം നല്ലൊരുനാളുതന്നെ,ജനനം പൂരത്തിലാണെങ്കിലോ
പൂരം തന്നെ,വരുന്നു ഭാഗ്യഫലവും സമ്പുഷ്ടിയും പൂരമായ്
പൂരം നമ്മിലുണര്‍ത്തിടുന്നു നലമാമുല്ലാസമാപൂരമായ്
പൂരം ലഭ്യമതാക്കിടും സ്ഥിതികളേ സമ്പല്‍‌പ്രഭാപൂരമായ്.
ശാര്‍ദ്ദൂലവിക്രീഡിതം..
ഇഷ്ടപ്പെട്ടവരൊത്തുചേര്‍ന്നു പതിവായീയക്ഷരശ്ലോകമാ-
ദിഷ്ടം നിഷ്ഠയൊടൊത്തുതന്നെ പഠനം ചെയ്തീടണം പുഷ്ടമായ്
സ്പഷ്ടം കേട്ടുപഠിച്ചതൊക്കെ മുറപോല്‍ വൃത്തത്തിലാശൈലിചേര്‍-
ത്തൊട്ടൊട്ടൊന്നൊഴിയാതെ തന്നെ സരസം ചൊല്ലീടു,സന്തുഷ്ടിയാം.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്നും ഞാനിവിധത്തിലെത്ര കവിതാ‍പാദങ്ങളാമോദമായ്
മിന്നും നല്ല വിഭൂഷചാര്‍ത്തി നിറവായ് തീര്‍ത്തൂ,മഹാധന്യമായ് !
ഇന്നീ കാവ്യസദസ്സിലേക്കവരിതാ നന്നായ് വിരാജിക്കുവാന്‍
വന്നീടുന്നു,വിളങ്ങിടട്ടെയവരീ പേരേറുമീ വേദിയില്‍
ശാര്‍ദ്ദൂലവിക്രീഡിതം.
വെള്ളം നിന്നിലുമുണ്ടെ,നിക്കു ജഠരേ കുപ്പിക്കണക്കുണ്ടതോ-
ടുള്ളം കത്തിടുമഗ്നിയുണ്ടു ദുരിതംകൊണ്ടിണ്ടല്‍ വായ്‌ക്കും വിധൌ
പാമ്പാടുന്നിതു നിന്റെയാ ഗളമതില്‍,ഞാനന്തിമോന്തുമ്പൊഴേ
പാമ്പാടുന്നി,വകൊണ്ടു നാമിരുവരും തുല്യം വരില്ലേ ഹരേ ?
ശാര്‍ദ്ദൂലവിക്രീഡിതം.
ക്ഷിപ്രം വന്നു വിളങ്ങണം ഗണപതീ,വന്നുള്ള വിഘ്നങ്ങളേ
യിപ്പം തന്നെയൊടുക്കണം വരമെഴും തുമ്പിക്കരം നീട്ടി നീ
ഇപ്പാരില്‍ തുണയായെനിക്കു വരണം,നീയെന്റെ ദുഃഖങ്ങളേ
യപ്പാടേയൊഴിവാക്കി സദ്ഗതി തരൂ,വിഘ്നേശ്വരാ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

നല്ലതല്ലവനു കാര്യമൊക്കെയിവിധത്തിലായി ഗതി,യന്ത്യമായ്
അല്ലതല്ല മറുമാര്‍ഗ്ഗമുണ്ടു ഫലമേകിടുന്നപടി നോക്ക നാം
അല്ല,തല്ലുവഴിമാത്രമാണവനു ചിന്തമാറുവതിനെങ്കില്‍ നീ
നല്ലതല്ലവനുനല്‍കിടേണമതിലില്ല തെല്ലുമൊരു സംശയം.
കുസുമമഞ്ജരി.
യഷ്ടി കുത്തിയൊരു പത്തു ചോടിഹ നടക്കുവാനിവനു കഷ്ടമാം
നഷ്ടമായി മമ യൌവനം,സകല തുഷ്ടിയൊക്കെയകലത്തിലായ്
സ്പഷ്ടമായിവനു സൃഷ്ടിവൈഭവമിതേവിധത്തിലിവിടേവനും
ശിഷ്ടമായിവരു,മിഷ്ടദേവവരവൃഷ്ടി ക്ലിഷ്ടികളൊഴിച്ചിടും.
കുസുമമഞ്ജരി

വേദാരം മഞ്ഞയാണേ,പറവതു ശരിയല്ലാ നിറം പച്ചയാണേ
മൂഢന്മാരല്ലൊ നിങ്ങള്‍ സരടമെവിടെയും കാണുകില്‍ ചെംനിറം താന്‍
എന്താണീ വാദ,മോന്തിന്‍ നിറമതു പറയേ വാക്കു വക്കാണമായീ
വേദാന്തം ചൊല്ലുകല്ലാ,കരുതുകയിതുപോലാണു തര്‍ക്കിപ്പു മൂഢര്‍.
സ്രഗ്ദ്ധര.
നിര്‍മ്മാല്യം കണ്ടു ഞാന്‍ കൈതൊഴുതു പടിയിറങ്ങുന്നതിന്‍ മുമ്പു വീണ്ടും
സമ്മോദം നിന്നെ നോക്കേ ചൊടിയിലൊരുവിധം പുഞ്ചിരിക്കുന്ന ഭാവം!
“നിര്‍മ്മൂഢന്‍,മുന്നെ വന്നിട്ടഴലുകളൊഴിയാനിന്നുണര്‍ത്താന്‍ മറന്നൂ.“
ഇമ്മട്ടില്‍ നിന്മനസ്സില്‍ തെളിവതു ശരിയാണാ,യതിന്‍ ഹാസമാണോ?
സ്രഗ്ദ്ധര.
കാവണ്ടം കൈയിലേന്തും,പഴനിയിലൊരുനാള്‍ പോയിടും ഭക്തിപൂര്‍വം
പാടും ഞാനാത്തമോദം,ഹരഹരവിളിയാല്‍ പാപമെല്ലാമകറ്റും
തേടുന്നോര്‍ക്കെന്നുമെന്നും ശരണഗതി തരും സ്കന്ദരൂപം ഭജിക്കും
നേടും ഞാനാത്മസൌഖ്യം,സഫലമിതുവരാന്‍ ഷണ്മുഖാ നീ തുണയ്ക്ക.
സ്രഗ്ദ്ധര.
*******************************************************************