Slokavenu

Thursday, June 24, 2010

ശ്ലോകമാധുരി.8

അഗജ മുറുമുറുക്കും ഗംഗയെങ്ങോ കുതി‍ക്കും
തനയരവരൊരുക്കും ശല്യമോരോവഴിക്കും
ഹരനുടെ ഗതിയോര്‍ക്കാം തോന്നിടാ കുറ്റമാര്‍ക്കും
ഗിരിയിലൊരു കിടപ്പും നാടുതെണ്ടും നടപ്പും.
മാലിനി

പൊങ്ങച്ചമോടെ ചിലരിന്നു നടത്തിടും വന്‍ -
വങ്കത്തരങ്ങളിഹ കാണുവതെന്തു കഷ്ടം !
പൊങ്ങാണിതിന്നു വിലയെന്നതു സാര്‍ത്ഥമാക്കി-
“യങ്ങാണു പൂജ്യ“ മിവിടെന്നവരോടു ചൊല്ലാം.
വസന്തതിലകം.
ന്യൂയോര്‍ക്കില്‍
ഭേഷായി ! ഞാനിദൃശ കാര്യമുരച്ചുവെന്നാല്‍
യോഷക്കു നാണമിവിടങ്ങനെ ഭൂഷയല്ലാ
ശോഷിച്ചവസ്ത്രമുടലില്‍ ,പലരര്‍ദ്ധനഗ്ന-
വേഷം ധരിച്ചു ധരണീതലമേറിടുന്നു.
വസന്തതിലകം

പലര്‍ക്കു നന്മയെന്നുതന്നെയെണ്ണിടുന്നതൊക്കെയും
ചിലര്‍ക്കു തിന്മയെന്നുമിന്നുതോന്നിടാമെതിര്‍ത്തിടാം
അലംഘനീയമായതൊന്നുമില്ല മല്ലു ചൊല്ലിടാം
വലഞ്ഞിടേണ്ടെതിര്‍ത്തിടട്ടെ,നാളെ ബുദ്ധി വന്നിടാം.
പഞ്ചചാമരം

കറക്കുവാന്‍ പയോധരങ്ങളുണ്ടു മേലെ,മാറിടം
വിറച്ചിടുന്ന ഘോഷവും പൊഴിഞ്ഞിടുന്ന വര്‍ഷവും
കുറച്ചുനേരമിങ്ങുതങ്ങിവിശ്രമിക്ക രാത്രിയില്‍
മറുത്തുപോകിലിന്നെനിക്കു ദുഃഖമാകുമോര്‍ക്കണം.
പഞ്ചചാമരം

വൈരം ചാരുതയായിടാം ഗരിമയില്‍ ചാര്‍ത്തുന്നു നിത്യം ചിലര്‍
വൈരം ചേര്‍ന്ന വചസ്സു ഭൂഷണമതാക്കീടുന്നു കഷ്ടം! സ്വയം
വൈരങ്ങള്‍ക്കുപധാനമായ് മമ മനം മാറാതിരുന്നീടുവാന്‍
വൈരാണിക്കുളമാര്‍ന്ന ദേവപദമെന്‍ ചിത്തേ വരിച്ചേന്‍ സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
മേഘംതന്‍ ഘനപാളികള്‍ക്കിടയിലൂടാഘോഷമായ്,തോഷമായ്
വേഷാഭൂഷകളോടെ യോഷയൊരുവള്‍ സ്മേരം പൊഴിക്കുന്നിതാ
തിങ്കള്‍പ്പെണ്ണവളാരെയോ തിരയുമീവേളയ്ക്കൊരോളം‌ പകര്‍ -
ന്നാവോളം നറുതാരകങ്ങളവളേ ലാളിപ്പതും കാണ്മിതാ.
ശാര്‍ദ്ദൂലവിക്രീഡിതം.