Slokavenu

Sunday, November 21, 2010

ശ്ലോകമാധുരി-13

“ഇന്ദീവരം ഭവതി കണ്ണൊടു ചേര്‍ത്തു വെയ്ക്കില്‍
സന്താപമാമതിനു ഭംഗി കുറഞ്ഞുപോകും“
എന്താണുചൊല്ലുവതതെന്നതറിഞ്ഞിടാതേ
മന്ദാക്ഷമോടവളു തെല്ലുതെളിഞ്ഞുനിന്നു.
വസന്തതിലകം.
ഋണബാദ്ധ്യത കൂടിടുന്നുവെന്നാല്‍
തൃണമാവുന്നിതു സ്വാഭിമാനമെല്ലാം
ഇതു മാനുഷനോര്‍ത്തിടില്ലയെങ്കില്‍
ഗതികെട്ടുള്ളൊരു ജീവിതം ഭവിക്കും
വസന്തമാലിക

നാണിച്ചെന്നുടെ മുന്നില്‍ വന്നൊരു ദിനം നീ ചൊല്ലിയ‘ന്നിത്തരം
നാണക്കേടുകളോതിയാല്‍ വരികയില്ലൊട്ടും സമീപം,ദൃഢം‘
കാണെക്കാണെമുഖത്തു മിന്നിയുദയം ചെയ്തോരുഭാവങ്ങളോ-
ടേണാക്ഷീമണിയെ സ്മരിക്കെ യിവനിന്നേറുന്നിതാനന്ദവും.
ശാര്‍ദ്ദൂലവിക്രീഡിതം.
മേ മേ യെന്നു കരഞ്ഞിടാതെയിനി നീ മേയേണമിങ്ങൊക്കെയും
വാ വാ യെന്നു വിളിക്കുവോര്‍ക്കു പിറകേയോടല്ലെ,യാടല്ലെ നീ
ദേ ദേ യെന്നു പറഞ്ഞിടുന്നതിനകം ഞാന്‍ വന്നിടാം നിശ്ചയം
പോ പോ നീയിനിയിഷ്ടമായ പടലും പുല്ലൊക്കെയും തിന്നു വാ.
ശാര്‍ദ്ദൂലവിക്രീഡിതം.
വാനത്തിന്നൊളിചേര്‍ത്തുനീളെ നിറയേതാരങ്ങളാരമ്യമായ്
ഊനം വിട്ടുതെളിഞ്ഞിടുന്നു,തുടരേ ചിമ്മുന്നു കണ്‍കോണുകള്‍
തൂമന്ദസ്മിതമോടുവന്ന മതിയാം പെണ്ണിന്നു ചുറ്റും നിര-
ന്നാനന്ദം നടമാടിടുന്നു, നിറവായീദൃശ്യ ദീപാവലി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചുറ്റും വന്നു നിരന്നിടുന്ന കലിതന്‍ കഷ്ടങ്ങളില്‍പ്പെട്ടു ഞാന്‍
ഒട്ടൊട്ടാകെ വലഞ്ഞിടുന്ന പൊഴുതില്‍ പെട്ടെന്നുവന്നന്‍പൊടേ
കഷ്ടപ്പാടുകള്‍ മാറ്റിടുന്ന ജനനീ തൃച്ചേവടിപ്പൂക്കളില്‍
മുട്ടുന്നെന്റെ ശിരസ്സു നീയടിയനേ കാക്കുന്ന പോറ്റമ്മ താന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
തള്ളിത്തള്ളിവരുന്നൊരാ തിരകളില്‍ പാദങ്ങളൂന്നീടവേ
തുള്ളിത്തുള്ളിയുണര്‍ന്നിടുന്നു മനവും പൊന്തുന്നിതാനന്ദവും
മെല്ലേമെല്ലെയുതിര്‍ന്നിടുന്ന വിവിധം രാഗങ്ങളാമോദമായ്
ചൊല്ലിച്ചൊല്ലിനടന്നിടാനുടനെ നീ വന്നാലുമെന്‍ ഭാവനേ ! .
ശാര്‍ദ്ദൂലവിക്രീഡിതം .
കാലക്കേടുകളൊട്ടനേകമിനിയും വന്നാലുമില്ലാ ഭയം
ചാലേയൊക്കെയൊഴിച്ചിടുന്ന ഭഗവദ്നാമം സദാ ചൊല്ലുവേന്‍
മാലാര്‍ന്നെത്തിടുവോര്‍ക്കു വേണ്ടൊരഭയം നല്‍കുന്നൊരാ ദൈവതം
ചേലാര്‍ന്നിങ്ങു വിളങ്ങിടുന്നു നിരതം,ശ്രീരാമദേവം ഭജേ .
ശാര്‍ദ്ദൂലവിക്രീഡിതം .
ഓട്ടം താന്‍ മമ ജീവിതം മുഴുവനും പാട്ടിന്റെ പാദങ്ങളില്‍
വാട്ടം തെല്ലു വരുത്തിടാതെ ഭഗവാന്‍ കാത്തിത്രനാളും വരേ
ചട്ടം തന്നിലൊതുങ്ങിടാത്ത മനമേ,പാറീടുകീ വേദിയില്‍
നേട്ടം നോക്കുക വേണ്ട,പാടു മധുരം ഗാനങ്ങളാരമ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
“വൃക്ഷം തന്നിലൊളിച്ചിരുന്നു നിഭൃതം കൂകൂരവം മീട്ടിടും
പക്ഷീ,പഞ്ചമരാഗമായിയൊഴുകും പാട്ടാണു നിന്‍ നിസ്വനം“
മക്ഷിക്കൂട്ടമൊരുക്കിടും മധുരമാംതേനിന്‍ സമം ഹൃദ്യമാം
ലക്ഷം പാട്ടുകളീവിധം പരഭൃതം പാടും വസന്തദ്രുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടും തന്നെ നിനച്ചിടാതെ വിവിധം ഭാഗ്യങ്ങളായൊക്കെയും
ചുറ്റും വന്നു നിറഞ്ഞിടുന്നു സുഖമായെന്‍ ജീവിതം ധന്യമായ്
ആര്‍ക്കും കഷ്ടതയേകിടാതെയൊരുവന്‍ ജീവിക്കിലോ തുഷ്ടിയോ-
ടിഷ്ടംപോലെ ലഭിച്ചിടും ധരയിതില്‍ സൌഭാഗ്യസഞ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം
മുല്ലേ മെല്ലെയുതിര്‍ത്തിടൂ മലരുകള്‍,മല്ലാക്ഷിമാര്‍ക്കൊക്കെയും
സല്ലീനം കളിയാടുവാന്‍ നലമെഴും മാല്യങ്ങളായ് കോര്‍ക്കണം
ഇല്ലാ നല്ലൊരു വല്ലിയിന്നിതുവിധം ഫുല്ലങ്ങളാല്‍ പുഞ്ചിരി-
ച്ചുല്ലാസത്തൊടുലഞ്ഞുലഞ്ഞുവിലസുന്നല്ലില്‍ മലര്‍ക്കാവിതില്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം
രാഗം രംഗിതമാക്കിടും ലളിതമാം താളങ്ങളില്‍ തത്തി നീ
വേഗം വന്നിടു ഭാവനേ, ശ്രുതിയിതാ നില്‍ക്കുന്നു സുസ്മേരയായ്
രോഗം വന്ന മനസ്സുകള്‍ക്കു സുഖമിന്നേകുന്നയീണങ്ങളില്‍
യോഗം പോലുടനേകിടൂ സ്വരസുധാസംഗീതമാം ഭൈഷജം .
ശാര്‍ദ്ദൂലവിക്രീഡിതം.
ഉള്ളില്‍ത്തട്ടിയൊരിറ്റു ലാളനമിനിക്കിട്ടില്ലയെന്നോര്‍ത്തു നീ
ഉള്ളില്‍ത്തന്നെയിരുന്നിടേണ്ട കവിതേ, വന്നാലുമെന്‍ മാനസേ
ഉള്ളില്‍ പൂക്കണിപോലെവന്നു മൃദുലം പാദങ്ങളില്‍ മുത്തണി-
ഞ്ഞുള്ളില്‍ നീ നടമാടിടൂ,കവിതയായ് ഞാന്‍ ചാര്‍ത്തിടാം വേദിയില്‍
ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യം തന്നെ,യിതേവിധം ചടുലമാം പാദങ്ങളില്‍ തത്തി നീ
നിത്യം വന്നിടു ഭാവനേ,കവിതയോടൊത്തെന്റെ വാടങ്ങളില്‍
ഉത്സംഗത്തിലിരുത്തി ഞാനരുമയായ് ലാളിച്ചിടാം നിങ്ങളേ
മാത്സര്യം വെടിയേണമേയിരുവരും,സത്സംഗമല്ലോ നലം.
ശാര്‍ദ്ദൂലവിക്രീഡിതം.

Monday, November 1, 2010

നവീനവൃത്തങ്ങള്‍

നവീനവൃത്തങ്ങള്‍
സ്വന്തമായി ചിട്ടപ്പെടുത്തിയ ചില വൃത്തങ്ങള്‍ 
രചനക്കനുസരിച്ചു ലക്ഷണത്തോടുകൂടി കൊടുത്തിരിക്കുന്നു.

തീക്കണ്ണും തിങ്കളും, നിന്‍ തലയില്‍ മേലേയിരിക്കും
ഗംഗപ്പെണ്ണോടെതിര്‍ക്കും ഗിരിജ,യെല്ലാം സഹിക്കും
പങ്കപ്പാടൊന്നുമാറ്റി കഴിക കൈലാസനാഥാ
ശങ്കിക്കാതെന്റെ ചിത്തേ വരിക ,സൌഖ്യം വസിക്കാം.
.
വൃത്തം: ശ്രീലകം
“ചൊല്ലീടാം ശ്രീലകംതാന്‍ മരഭയം‌യംഗണത്താല്‍ ”

നാണത്താലേ തുടുക്കും കവിളു മെല്ലേ ചുവക്കും

പ്രേമത്തോടെന്നെ നോക്കും കവിത പോലേ ലസിക്കും
ഏവം നീ വന്നടുക്കും ചിരിയിലെന്നേ മയക്കും
നേരത്തെന്‍ ഭാവനക്കും ചിറകു താനേ മുളയ്ക്കും.
ശ്രീലകം
കണ്ണാ,വിണ്ണിനു വെണ്ണിലാവു പോലെന്‍
കണ്ണിന്‍ മുന്നിലുണര്‍ന്നുവാണിടെന്നും
തിണ്ണം ഞാന്‍ നറുവെണ്ണ നേദ്യമാക്കാം
മണ്ണിന്‍ ദണ്ണമതൊക്കെയൊന്നു മാറ്റൂ.
ദേവനാദം.
മംസംജംഗഗയോടെ ദേവനാദം.

ശ്ലോകം ഭംഗിയിലന്നു തീര്‍ത്തിടാനാ-
യേകീയീഗണമൊക്കെ വൃത്തമാക്കീ
പാകം പണ്ഡിതഹൃത്തില്‍ വന്നപോലി-
ന്നാകുന്നീ നവവൃത്തമൊക്കെ രമ്യം
ദേവനാദം
ഓണംവന്നു തെളിഞ്ഞിതെങ്ങുമെങ്ങും
കാണാം മന്നിനു തൂയഭംഗിയെല്ലാം
വേണും‌പോലവ പാര്‍ത്തു നിന്നിടുമ്പോള്‍
പോണെന്‍ ഹൃത്തിലെയാര്‍ത്തഭാവമെല്ലാം.
ദേവനാദം
സ്വര്‍ണ്ണത്തിന്നു സുഗന്ധമെന്നപോല്‍‌സദ്-
വര്‍ണ്ണം ചേര്‍ന്നു വിടര്‍ന്നു കാവ്യപുഷ്പം
തിണ്ണം താനനുവാചകര്‍ക്കു സൌഖ്യം
തൂര്‍ണ്ണം നല്‍കുമിതെത്രയെത്ര ധന്യം.
ദേവനാദം.
കണ്ണന്‍ തന്നൊടു ചേര്‍ന്നു നിന്നിടുമ്പോള്‍
കണ്ണില്‍ പൂക്കണിയായിടുന്നു രാധ
നീലത്താമരമൊട്ടുപോലുലഞ്ഞാ-
നീലാപാംഗ തുടുത്തു ലജ്ജയാലേ.
ദേവനാദം
കഥയ മമ ശാരികപ്പെണ്ണേ
കഥകളതിമോഹനം നിത്യം
ഇനിയുമതു കേള്‍ക്കുവാന്‍ മോഹം
നിറയുവതു കാണുകെന്‍ ചിത്തേ.
നിരുപമ
നിരുപമയതാം നസം യംഗം.

രാമനാമമെന്നുമെന്നുമീവിധം
ഭക്തിയാര്‍ന്നുതന്നെഞാന്‍ ജപിച്ചിടും
പാരിതില്‍ പ്രസിദ്ധമായ മന്ത്രമെ-
ന്നോര്‍ക്കതിന്റെ ശക്തിയും മഹത്ത്വവും.
രൂപകം
രംജരം‌ ലഗംനിരന്നു രൂപകം.

ഇഷ്ടമാണു നിന്നെയെന്നു ഞാനിതാ
എട്ടുവട്ടമോതിടുന്നു ശാരികേ
വിട്ടുപോയിടില്ലയെന്നെയെന്നു നീ
സ്പഷ്ടമായുരച്ചിടൂ,മനോഹരീ.
രൂപകം.
ഗിരിനന്ദിനീ വരദായിനീ
കരുണാമയീ ശുഭകാരിണീ
തവരൂപമെന്‍ ഹൃദയേ സദാ
ശശിലേഖ പോലൊളിതൂകണം
ശശിലേഖ
സജജംഗയാല്‍ ശശിലേഖയാം.

പാടുക ദേവീ മധുരോദാരം
കേഴുകയാണീയനുകന്‍ ദീനം
നിന്നുടെ ഗാനം മതിയാവോളം
കേള്‍ക്കുകിലെല്ലാം സുഖമായീടും
ഗായിക
"ഗായികയാകും ഭതയംഗത്താല്‍"

നന്ദനരാഗം മുരളീനാദം
മന്ദമുയര്‍ത്താമിനിയാമോദം
മന്ദസമീരന്‍ പ്രണയാലോലം
സുന്ദരി നിന്നേ തഴുകീടുന്നൂ.
ഗായിക

ശ്ലോകമാധുരി.12

ആലോലം കൈയിളക്കേ തരിവള‍,കടകം കൊഞ്ചിടും നാദമോടും
കാലില്‍‌ച്ചേര്‍ന്നുല്ലസിക്കും തളകളിളകിടുന്നാ രവത്തോടുമൊപ്പം
നീലക്കാര്‍വര്‍ണ്ണനോതും കളകളമൊഴിയാമാ മണിക്കൊഞ്ചലോടും
കോലും ശ്രീവത്സരൂപം മനമതില്‍ നിറയേ ചേര്‍പ്പു ഭക്തിപ്രഭാവം.
സ്രഗ്ദ്ധര

ജ്ഞാനപീഠപദമേറിടുന്ന കവിസാര്‍വഭൌമ തവ മുന്നില്‍ ഞാന്‍
നൂനമായിവിധമേകിടുന്നു ബഹുമാനമായ് കുസുമമഞ്ജരി
ഗാനമാലികകളേകി കൈരളിയെ ധന്യമാക്കിയ മഹാപ്രഭോ
സ്ഥാനമാമൊടനേകകാലമിനിയും ജ്വലിക്ക വരതാരമായ്.
കുസുമമഞ്ജരി
ശ്രീലകത്തു നിറവായി വന്ന ശിശുവാണിവന്റെ ഹരമിന്നിമേല്‍
ശ്രീ തരുന്ന തിരുവോണനാളിലവനെന്റെ ഗേഹശുഭതാരമായ്
ശ്രീനിവാസവരമായ പൊന്നവനിലേകുമെന്‍ സുഖദലാളനം
ശ്രീ തരുന്നു ഹൃദയത്തിലും പരമരാജയോഗവരസൌരഭം.
കുസുമമഞ്ജരീ
നിരനിരനിരയായിപ്പൂത്തശാകങ്ങളാലേ
സുരുചിരവരകാന്തിച്ചാര്‍ത്തണിഞ്ഞിപ്രഭാതം
വരുമിനിയതിമോദം പൂണ്ടു കൈദാരവൃന്ദം
തരുമൊരു മധുരാഗം കീരവാണീമരന്ദം
മാലിനി
മണ്ടന്റെ പിന്നാലിതുപോല്‍ പറന്നാല്‍
ഉണ്ടായിടുന്നിണ്ടലനേകമാര്‍ക്കും
മണ്ടയ്ക്കു തെല്ലുണ്ടു വിവേകമെങ്കില്‍
മിണ്ടാതെ മണ്ടീടവിടുന്നു വണ്ടേ.
ഇന്ദ്രവജ്ര
വാനിലുയര്‍ന്നൂ പൌര്‍ണ്ണമി വീണ്ടും
കാനനമാകേ ശോഭ പടര്‍ന്നൂ
രൂപവതീ നീ വീണയില്‍നിന്നും
ചേലിലുയര്‍ത്തൂ മോഹനരാഗം.
ചമ്പകമാല

ലേശം ചിന്തയൊടെത്തി ഞാനിവിടെയെന്നീശാ സ്വയം ത്വല്‍‌പദേ
ഈശന്മാര്‍ക്കുമൊരീശനായി മരുവും സര്‍വ്വേശ്വരാ പാഹിമാം
പാശം വീണിടുമന്ത്യമായ സമയം നിന്‍‌നാമമെന്‍ രക്ഷയാ-
ണാശാപാശമൊഴിഞ്ഞു ഞാനിഹ വസിച്ചീടുന്നു നിന്‍‌പൂജയില്‍
ശാര്‍ദ്ദൂലവിക്രീഡിതം..
ഞാനീ കാവ്യസരസ്സിലൊന്നണയുമീ നേരത്തു കാണുന്നിതീ-
ജ്യോതിര്‍ദീപ്തിയിലേറെ സുന്ദര നവശ്ലോകങ്ങളാരമ്യമായ്
ദ്യോവില്‍ താരകമാലപോലെ തെളിയുന്നീശ്ലോകഹാരങ്ങളാല്‍
പൂതം,ധന്യമനര്‍ഘമായിയുയരട്ടീ ജ്യോതിതന്‍ വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇമ്പം ചേര്‍ന്ന പദങ്ങളാല്‍ ബഹുവിധം കാവ്യം രചിച്ചീടുവാന്‍
വമ്പന്‍ ഞാനിതിലില്ലെനിക്കു സമനായീ ഭൂവിലാരും ദൃഢം
അംബേ,യിത്ഥമനര്‍ത്ഥചിന്ത ഹൃദയേ തോന്നായ്‌വരേണം,ദിനം
മുന്‍പില്‍ വന്നു നമിച്ചിടാം,ശ്രിതജനാതങ്കാപഹേ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം
ഏണാക്ഷീമണി വാണി വന്നു പലനാളെന്നേ വിളിച്ചെങ്കിലും
നാണം കൊണ്ടതു കേട്ടമട്ടുകരുതീല്ലോര്‍ത്തൂ ജളത്വം വരും
വേണോ, വേണ്ടതെനിക്കു സ്വസ്ഥതയതൊന്നെന്നേ നിനച്ചെപ്പൊഴും
വാണൂ,വാണി ശപിക്കുമോ,പിണയുമോ വാണീമണീഗര്‍ഹണം?
ശാര്‍ദ്ദൂലവിക്രീഡിതം
കാണാമീ വനവീഥിയില്‍ നലമെഴും ശാലങ്ങളും പൂക്കളും
വാണീടുന്ന മൃഗാധിനാഥനെ ഭയന്നോടുന്ന ജന്തുക്കളും
ചേണാര്‍ന്നുള്ള വിഹംഗവൃന്ദമതുലം ഗാനം പൊഴിക്കുന്നതും
വേണും പോലെ നുകര്‍ന്നിടാന്‍ പ്രകൃതിതന്‍ ജാലങ്ങളും നിസ്തുലം.
ശാര്‍ദ്ദൂലവിക്രീഡിതം.
സാനന്ദം ഭജ പാദപത്മമിനിമേല്‍ ശ്രീ പത്മനാഭം വരം
സ്യാനന്ദൂരമമര്‍ന്നിടുന്ന ഭഗവാന്‍,ഭക്തര്‍ക്കഭീഷ്ടപ്രദന്‍
ആനന്ദാമൃതധാരയായി വരമിന്നെന്മേല്‍ ചൊരിഞ്ഞീടുമേ
ധ്യാനം ചെയ്തുകഴിഞ്ഞിടാമിവനവന്‍ പാദങ്ങളാണാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം.
സമ്മോദം ബഹുവര്‍ഷമായ് കവിതയില്‍ 
കമ്പംമുഴുത്തീവിധം
ചുമ്മാതൊത്തിരി പാട്ടുപാടി,വിവിധം 

ശ്ലോകം രചിച്ചന്വഹം
സമ്മാനം പലമട്ടു കിട്ടിയതിലങ്ങേറ്റം 

രസിച്ചിന്നഹം
നിര്‍മ്മായത്തിലരങ്ങൊഴിഞ്ഞു പതിയേ-

യോതുന്നിതാ മംഗളം 
ശാര്‍ദ്ദൂലവിക്രീഡിതം
നാലഞ്ചക്ഷരമൊക്കെ വൃത്തസഹിതം കോറാന്‍ കഴിഞ്ഞാലുടന്‍
ചേലഞ്ചും കവിസാര്‍വഭൌമപദവിക്കര്‍ഹം സ്വയം നിശ്ചയം
കാലക്കേടിനൊരുത്തനൊത്തപടിയായ് ചോദ്യം നടത്തീടിലോ
വേലിപ്പത്തലുകൊണ്ടുതന്നെയവനേ താഡിച്ചിടാം നിഷ്ഠുരം.
ശാര്‍ദ്ദൂലവിക്രീഡിതം--ഹാസ്യമുക്തകങ്ങള്‍.
“നീയോ,കീടമൊരിക്കലും തലയുയര്‍ത്തേണ്ടെന്റെ മുന്നില്‍ക്കിട-
‘ന്നയ്യോ,യെന്നെവെടിഞ്ഞിടൊല്ലെ‘യിതുപോല്‍ കേഴുംദിനം വന്നിടും“
പയ്യെക്കണ്ടതു കീടമാരി തുടരേ വീഴുന്നഹങ്കാരമി-
‘ന്നയ്യോ‘യെന്നു കരഞ്ഞിടുന്നു പിണറായ് മിന്നുന്നിതാ കീടവും.
ശാര്‍ദ്ദൂലവിക്രീഡിതം..ഹാസ്യമുക്തകങ്ങള്‍.

കുട്ടിപ്പട്ടര്‍ പെട്ടന്നയ്യോ
വട്ടം ചുറ്റീ തത്തോ പൊത്തോ
തട്ടും കിട്ടീ,മുട്ടും പൊട്ടീ
കെട്ടുംകെട്ടീ,വീട്ടില്‍ പോയീ.
വിദ്യുന്മാല..ഹാസ്യമുക്തകങ്ങള്‍ .
 
******************************************